ഇന്തോനേഷ്യയില്‍ സുനാമി: മരണം നൂറിലേറെ
ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഇന്‍ന്തോനേഷ്യയുടെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ കാണാതായി.
ഇന്തോനേഷ്യന്‍ റെഡ്ക്രോസിന്റെ കണക്കനുസരിച്ച് 105 പേര്‍ മരിക്കുകയും 148പേര്‍ക്ക് പരുക്കേല്‍ക്കുകയും 127 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ രക്ഷയ്ക്കായി ആയിരങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ തേടി ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കുയ്ക്ക് റിച്ചര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പല തീരദേശസുഖവാസകേന്ദ്രങ്ങളും മറ്റ് കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. മൊത്തം 3000ത്തോളം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു.
ജാവയില്‍ നിന് 240 കിലോമീറ്റര്‍ അകലെയായി ഇന്ത്യാസമുദ്രത്തില്‍ കടല്‍ത്തട്ടിന് 48 കിലോമീറ്റര്‍ താഴെ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് മൂന്ന് മീറ്റര്‍ ഉയരത്തില്‍ അടിച്ച തിരമാലകള്‍ അരകിലോമീറ്ററോളം കരയിലേക്ക് കടന്നു കയറി.
പലയിടത്തും റോഡുകള്‍ നശിക്കുകയും വൈദ്യുതി വിതരണവും ഫോണ്‍ ബന്ധവും തകരാറിലാവുകയും ചെയ്തു. ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്ന പങ്കന്‍ദരന്‍ ബീച്ചിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ഭൂകമ്പത്തില്‍ തലസ്ഥാനമായ ജക്കാര്‍ത്തവരെയുള്ള കെട്ടിടങ്ങള്‍ കുലുങ്ങി. രണ്ടു തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് തുടര്‍ചലനമെങ്കിലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മറ്റൊരു രാജ്യത്തിനും സുനാമിഭീഷണിയില്ലെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടുവര്‍ഷം മുമ്പുണ്ടായ സുനാമിയില്‍ 2,30,000രപേരെയാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ തീരത്ത് ഭയപ്പാടിന്റെ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.