ടൂറിസം പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം രംഗത്തെ അമ്പത് ലക്ഷത്തിനു മുകളിലുള്ള നിക്ഷേപപദ്ധതികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുമെന്ന് ടൂറിസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സാമൂഹ്യക്ഷേമത്തിനുതകുന്ന രീതിയില്‍ സാമൂഹിക സാമ്പത്തിക പ്രതിബദ്ധതയോടെ വിനോദ സഞ്ചാര രംഗത്ത് നൂതനപദ്ധതികള്‍ നടപ്പാക്കും. വിനോദസഞ്ചാരരംഗത്തുനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം ഇതിന്റെ വികസനപ്രവര്‍ത്തനത്തില്‍ പങ്കുവഹിക്കുന്ന സമൂഹങ്ങള്‍ക്കു കൂടി ലഭിക്കുമെന്ന് ഉറപ്പാക്കും. പ്രാദേശിക ജനവിഭാഗത്തിന്റെ സഹകരണത്തോടെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ജീവിത രീതി, അനുഷ്ടാനങ്ങള്‍ തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.
വിനോദസഞ്ചാര രംഗത്തുണ്ടാവുന്ന വളര്‍ച്ചയ്ക്കൊപ്പം ഇതിന്റെ കണ്ണികളായ പാരമ്പര്യ തൊഴിലാളികളുടെയും കലാകാരന്മാരുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ടാക്കും- മന്ത്രി പറഞ്ഞു.
ഹോട്ടലുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹൗസ് ബോട്ട്, കണ്‍വന്‍ഷന്‍ സെന്ററുകള്‍, ടൂറിസ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ഇത്തരത്തിലൊരു വികസനം നടപ്പാക്കുക.
മറ്റേതു വര്‍ഷത്തേക്കാളുമുപരി ഈ വര്‍ഷം വിനോദസഞ്ചാരമേഖലയില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ രംഗത്തുനിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് ഈ രംഗത്തുനിന്നുള്ള ഏറ്റവും കൂടുതല്‍ ലാഭം രേഖപ്പെടുത്തപ്പെട്ടത് 2006ലാണെന്ന് ടൂറിസം സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ വ്യക്തമാക്കി. സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് വന്‍തോതില്‍ കൂടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിശേഷാവസരങ്ങളില്‍ ഉപഹാരങ്ങള്‍ നല്‍കുന്നതിനായി കേരളത്തിന്റെ തനതു മാതൃകകളിലുള്ള കരകൗശല വസ്തു നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കും. ഇതിനായി നൂറ്റിപ്പത്തോളം വ്യത്യസ്ത മാതൃകകള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു.
അധികം വൈകാതെ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. രാജ്യാന്തരതലത്തില്‍ ഈ മാതൃകകള്‍ പ്രചരിപ്പിക്കും. മാത്രമല്ല കരകൗശല നിര്‍മാതാക്കള്‍, എന്‍ജിഒ, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും ആവിഷ്കരിക്കും- മന്ത്രി വ്യക്തമാക്കി.