അക്ബര്‍ രാജിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു
കൊച്ചി: പ്രാധാനമന്ത്രിയെയും രാഷ്ട്രപതിയെയും വധിയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച അക്ബര്‍രാജിനെ നവംബര്‍ പത്തുവരെ ജൂഡീഷ്യല്‍ കസ്റഡില്‍ റിമാന്റുചെയ്തു.
എറണാകുളം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജസ്ട്രേട്ടിന്റെ വസതിയില്‍ രാത്രിയാണ് പ്രതിയെ ഹാജരാക്കിയത്. തുടര്‍ന്ന് ഇയാളെ എറണാകുളം സബ്ജയിലിലേയ്ക്ക് കൊണ്ടുപോയി.
രാജ്യദ്രോഹക്കുറ്റം, നാട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയില്‍ സന്ദേശം പ്രചരിപ്പിക്കുക, പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് അക്ബര്‍ രാജിനെതിരെ ചുമത്തിയിരിക്കുന്നത്.
തെളിവെടുപ്പിനായി ചേര്‍ത്തലയിലെ കുത്തിയതോടുള്ള അക്ബറിന്റെ വസതിയിലെത്തിയ പൊലീസ് പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആശുപത്രി ചികിത്സാ രേഖകള്‍, പാന്‍ കാര്‍ഡ്, ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസത്തെ പത്രകട്ടിംഗ് തുടങ്ങിയവ കസ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചോയെന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്ന് ഡിജിപി പറഞ്ഞു. പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിനുമുമ്പേ പ്രതിയെ പിടിക്കണമെന്നായിരുന്നു മെയിലിലെ വെല്ലുവിളി.
നവംബര്‍ ഒന്നിനുനടക്കുന്ന പരിപാടികള്‍ക്കായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും ഡിജിപി അറിയിച്ചു.
അന്വേഷണത്തിനായി അമേരിക്കയില്‍ മൈക്രോസോഫ്റ്റിന്റെ സഹായവും തേടിയിരുന്നു. ആദ്യം അവര്‍ വിവരം നല്‍കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്ന് കേരള പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ നല്‍കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായത്.
ഭീഷണി സന്ദേശമയയ്ക്കാനായി ഇയാളുണ്ടാക്കിയ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് ഈ സംഭവത്തിന് മുമ്പും ശേഷവും മറ്റ് സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്.