കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കില്ല: ശരത് ജോഷി
കോഴിക്കോട്: ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ കോഴിക്കോട് കളക്ടറേറ്റ് ഉപരോധിച്ചു. കാര്‍ഷിക കടങ്ങള്‍ക്കുമേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധം നടത്തിയത്.
മഹാരാഷ്ട്രയിലെ കര്‍ഷക നേതാവും ലോക്സഭാംഗവുമായ ശരത് ജോഷി ഉപരോധം ഉദ്ഘാടനം ചെയ്തു. 148 പേരുടെ മരണത്തിന്റെ പേരില്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാമെങ്കില്‍ ഇത്രയധികം കര്‍ഷകരുടെ ആത്മഹത്യക്കിടയാക്കിയ വരെ എത്ര തവണ തൂക്കിക്കൊല്ലണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജോഷി ചോദിച്ചു.
കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കില്ലെന്നും ബാങ്കികളിലേയ്ക്ക് മാര്‍ച്ച് നടത്തി കടങ്ങള്‍ സംബന്ധിച്ച രേഖകള്‍ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടക്കെണിയിലകപ്പെട്ട കേരള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കളക്ടറേറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന വിദര്‍ഭ മേഖലയില്‍ നിന്ന് ഒട്ടേറെ കര്‍ഷകര്‍ ഉപരോധത്തിനെത്തിയിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക നയത്തിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു കളക്ടറേറ്റ് ഉപരോധം. സമരത്തിന്റെ രണ്ടാം ഘട്ടം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഉടന്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
സര്‍ക്കാരിന്റെ കാര്‍ഷിക നയം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. പതിനായിരത്തോളം കര്‍ഷകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ഭൂമി തിരിച്ച്പിടിക്കുന്നതുള്‍പ്പടെയുള്ള പ്രത്യക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കേരളത്തിലെ വിവിധ കര്‍ഷക സംഘടനകളായ ഇന്‍ഫാം, ഫാംകോ, ഫാര്‍മേഴ്സ് റിലീഫ് ഫോറം, കര്‍ഷക രക്ഷാ സമിതി എന്നിവ ഇനി മുതല്‍ കര്‍ഷക കൂട്ടായ്മ എന്നപേരില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉപരോധസമരത്തില്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.