കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടയില്‍ മോഡി സുരക്ഷിതനായി മടങ്ങി
തിരുവനന്തപുരം: ഇടതു സംഘടനകളുടെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയില്‍ തിങ്കളാഴ്ച കേരളത്തിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സുരക്ഷിതനായി മടങ്ങി.
മറ്റൊരു മുഖ്യമന്ത്രിയ്ക്കും ലഭിയ്ക്കാത്ത കനത്ത സുരക്ഷാ വലയത്തില്‍ രണ്ടരമണിക്കൂര്‍ മാത്രമാണ് മോഡി സംസ്ഥാനത്ത് ചെലവഴിച്ചത്. നഗരത്തില്‍ പതിവായുള്ളതിന് പുറമെ 2300പൊലീസുകാരാണ് മോഡിയുടെ സന്ദര്‍ശനത്തിന് മാത്രമായി നിയോഗിയ്ക്കപ്പെട്ടത്.
പ്രസംഗത്തിലൂടെ മോഡി പ്രകോപനം സൃഷ്ടിക്കാതിരുന്നതുകൊണ്ടുതന്നെ പൊലീസിന് തലവേദനയുണ്ടായില്ല. വര്‍ഗീയ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മോഡിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഇരട്ടിയാക്കിയിരുന്നു. ഉച്ചതിരിഞ്ഞ് പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിയ്ക്കില്ലെന്ന് പൊലീസ് കര്‍ശന നിലപാടെടുത്തതും പ്രശ്നങ്ങളെ അകറ്റി നിര്‍ത്തി.
പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ ഹിന്ദുമഹാസമ്മേളനവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡി ഊന്നല്‍ നല്‍കിയത്. പ്രഖ്യാപിത ലക്ഷ്യങ്ങളനുസരിച്ച് ഗുജറാത്തിനെ താന്‍ മുന്നോട്ട് നയിയ്ക്കുകയാണെന്നും ആ വികസനരീതി കേരളവും ഇന്ത്യയും മാതൃകയാക്കണം- മോഡി പറഞ്ഞു.
ഹിന്ദുത്വത്തിലുള്ള പ്രതിബന്ധത കൈവിടരുതെന്നും കപട മതേതര വാദികള്‍ എന്തൊക്കെപ്പറഞ്ഞാലും ഹൈന്ദവഐക്യത്തിലൂടെ മാത്രമേ രാജ്യത്തിന്റെ പുരോഗതി യാഥാര്‍ത്ഥ്യമാകൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നുതന്നെ മോഡിയെ ബുള്ളറ്റ് പ്രൂഫ് കാറില്‍ കയറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വാഹനവ്യൂഹത്തിന് വഴിതെറ്റിയതുപോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മോഡിയുടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
മോഡിയെ തടയുമെന്നും ബഹിഷ്കരിയ്ക്കുമെന്നും മുന്നറിയിപ്പുനല്‍കിയ ചില സംഘടനകളിലെ അന്‍പതിലേറെപ്പേരെ കരുതല്‍ കടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. മോഡി സംസ്ഥാനം വിട്ടശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്. ഗുജറാത്ത് സര്‍ക്കാറിന്റെ പ്രത്യേകവിമാനത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.15 എത്തിയ മോഡി അതേ വിമാനത്തില്‍ രാത്രി എട്ടുമണിയ്ക്കുതന്നെ തിരിച്ചുപോയി.