മകനോടൊപ്പം എംഎല്‍എ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതുന്നു
റാഞ്ചി: എസ്പിജി മിഷന്‍ ബോയ്സ് ഹൈസ്കൂളില്‍ സുഖ്റാം ഒറോന്‍ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതുമ്പോള്‍ പുറത്തു അംഗരക്ഷകര്‍ കാവല്‍ നിന്നു. അകത്ത് മകനായ സണ്ണിയും അവന്റെ കൗമാരക്കാരായ കൂട്ടുകാരുമായിരുന്നു കൂട്ട്. അതിലും തൃപ്തനാകാതെ ഇളയ സഹോദരനായ സുഖ്ദേവിനെയും നിര്‍ബന്ധിച്ച് ഒപ്പം പരീക്ഷയ്ക്കിരുത്തി.
തീര്‍ന്നില്ല വിശേഷം.. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മജിസ്ട്രേട്ട് പരിശോധനക്കായി പരീക്ഷാമുറിയിലെത്തിയപ്പോള്‍ സുഖ്റാമിനു നേരെ ഒരു സല്യൂട്ടും പാസാക്കി. ആരാണീ പ്രബല വിദ്യാര്‍ത്ഥിയെന്നാണ് സംശയമെങ്കില്‍ ജെഎംഎം എംഎല്‍എയായ സുഖ്റാമിനെ പരിചയപ്പെടണം.
23 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1982ലാണ് സുഖ്റാം വിദ്യാഭ്യാസത്തോട് ഗുഡ്ബൈ പറഞ്ഞത്. മേ ഹൂ നായിലെ ഷാരൂഖും മുന്നാഭായി എംബിബിഎസ്സിലെ സഞ്ജയ് ദത്തുമാണാവോ വഴിക്കാട്ടികള്‍. എന്തായാലും ഇപ്പോള്‍ കക്ഷി അതില്‍ പരിതപിക്കുന്നുണ്ട്.
കാരണം ജനപ്രതിനിധിയായതിനാല്‍ ജനങ്ങളോടു ചില കടമകളുണ്ട്. എന്നാല്‍ എസ്എസ്എല്‍സി കടമ്പ കടക്കാത്ത തനിക്ക് അതിനു കഴിയുന്നില്ലെന്ന ദുഖവും ഇദ്ദേഹത്തെ വലയ്ക്കന്നു. ഇതിനു പുറമേ ഉന്നത വിദ്യാഭ്യാസം നേടിയാല്‍ ജാര്‍ഖണ്ഡിലെ ബാബുമാര്‍ക്ക് തന്നെ ഇനിയും കബളിപ്പിക്കാനാവില്ലെന്ന വിശ്വാസവും സുഖ്റാമിനുണ്ട്.
സിങ്ബം ജില്ലയിലെ ചക്രദര്‍പൂര്‍ മണ്ഡലത്തിലില്‍ നിന്നു മല്‍സരിച്ചാണ് എംഎല്‍എയായത്. കര്‍ഷകനായ തന്റെ പിതാവ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്നില്ല.അതിനാലാണ് ചക്രദര്‍പൂര്‍ മാര്‍വാറാ സ്കൂളില്‍ വച്ച ഒമ്പതാം ാസ്സോടെ താന്‍ പഠനത്തിനു വിരാമമിടേണ്ടി വന്നതെന്ന് സുഖ്റാം ഓര്‍മ്മിച്ചു.
മികച്ച വിജയം നേടുന്നവരെ കാണുമ്പോള്‍ തനിക്കെപ്പോഴും അപകര്‍ഷതാബോധം ഉണ്ടാക്കാറുണ്ടെന്നും സുഖ്റാം വെളിപ്പെടുത്തി. പക്ഷേ, തന്റെ മണ്ഡലത്തില്‍ പഠനത്തില്‍ ശോഭിക്കുന്നവര്‍ക്കും ഒന്നാം സ്ഥാനം നേടുന്നവര്‍ക്കും കംപ്യൂട്ടര്‍, ബൈക്ക് തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
സംസ്കൃതത്തോട് അത്ര മമതയില്ലെങ്കിലും ഇംഗ്ലീഷില്‍ നല്ല് പ്രകടനം കാഴ്ച വയ്ക്കുമെന്ന ശുഭാപ്തി വിശ്വാസം ഇദ്ദേഹത്തിനുണ്ട്. വ്യാഴാഴ്ച്ച നടന്ന സംസ്കൃത പരീക്ഷ എഴുതിയതിന്റെ ക്ഷീണമകറ്റുന്നതിനിടെ മകനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. പഠനത്തില്‍ വലിയൊരു സഹായമായിരുന്നു മകനെന്നും അവന്റെ നോട്ടുകളും മറ്റും പഠിച്ചാണ് താന്‍ പരീക്ഷയെഴുതിയതെന്നും സുഖ്റാം പറഞ്ഞു.