ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത വനിതാദിന സന്ദേശവുമായി പ്രതിരോധ വകുപ്പ്
ദില്ലി: പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വനിതകള്‍ക്ക് ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത വനിതാദിനമാവും ഈ വര്‍ഷത്തേത്.
കര, വ്യോമ, നാവിക വകുപ്പുകളിലെ യുദ്ധമേഖലകളില്‍ വനിതകളെ നിയമിക്കേണ്ട എന്ന വാര്‍ത്തയാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. കരസേനയിലെ കര-വ്യോമ പ്രതിരോധ, സില്‍, എന്‍ജിനീയറിങ് തുടങ്ങിയ വകുപ്പുകളില്‍ ഇപ്പോള്‍ വനിതകള്‍ ജോലിനോക്കുന്നുണ്ട്.
പ്രതിരോധമേഖലയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന വനിത ഓഫീസര്‍മാരെ കുറിച്ചുളള പഠനറിപ്പോര്‍ട്ടിലാണ് യുദ്ധമേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നു വനിതകളെ ഒഴിവാക്കണമെന്ന ശുപാര്‍ശയുളളത്.
രാജ്യത്തെ മൂന്നു പ്രതിരോധ മേഖലകളായ കര, വ്യോമ, നാവികസേനാ വകുപ്പുമേധാവികളുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തില്‍, യുദ്ധമേഖലയില്‍ ശത്രുവിനെ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ കൂടുതലാണ്. അതിനാല്‍ വനിതകളെ താല്‍ക്കാലികമായി ഈ മേഖലയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് അഭികാമ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവുമധികം അധികാരമുളള സൈനിക സംഘടനയായ ചീഫ് ഓഫ് സ്റാഫ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പഠനം നടന്നത്. മൂന്നു സൈനിക വിഭാഗ തലവന്‍മാരും ഇതില്‍ അംഗങ്ങളാണ്.
ഇന്ന് മിക്ക സൈനിക മേഖലകളിലും വനിതകള്‍ സജീവമാണ്. ഇതില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കു പുറമേ സ്ഥിര ജീവനക്കാരും ഏറെയുണ്ട്. ആര്‍മി എഡ്യുക്ഷേന്‍ കോര്‍പസ്, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ്, കോര്‍പസ് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ എന്‍ജിനീഴ്സ്, ഇന്റലിജന്‍സ് കോര്‍പസ് എന്നിങ്ങനെ വിവിധ തന്ത്രപ്രധാന മേഖലകളില്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനെതിരേ നിരവധി വനിതാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പുരുഷമേധാവിതത്വത്തിന്റെ പ്രതിഫലനമാണ് സര്‍വേയെന്നാണ് അവരുടെ ആരോപണം.
ഉന്നതസൈനിക വൃത്തങ്ങളുടെ ചിന്തകളാണ് സര്‍വേയില്‍ പ്രതിഫലിക്കുന്നതെന്ന് 1940കളില്‍ യുദ്ധരംഗത്ത് സജീവമായി പങ്കെടുത്ത കേണല്‍ ലക്ഷ്മി സെഹഗല്‍ ആരോപിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയിലെ അംഗമായിരുന്നു ലക്ഷ്മി.
യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ പ്രാപ്തരാണ്. പല സന്ദര്‍ഭങ്ങളിലും പുരുഷന്‍മാരെക്കാള്‍ ധീരമായി സ്ത്രീകള്‍ പോരാടിയിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു.