എസ്എടിയില്‍ അണുബാധ മൂലം 23 ശിശുക്കള്‍ മരിച്ചു
തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആസ്പത്രിയിലെ പ്രസവമുറിയില്‍ അണുബാധ മൂലം ഒരു മാസത്തിനിടെ 23 നവജാതശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.
അണുബാധയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് ഡോക്‌ടര്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2007 ജനവരിക്ക് ശേഷം നവജാതശിശുക്കളുടെ മരണസംഖ്യ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഡോക്‌ടര്‍മാര്‍ പഠനം നടത്തിയത്.
നവജാതശിശുക്കളുടെ മരണത്തെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. വിദഗ്‌ധ സമിതിയെ ഇതിനായി നിയോഗിക്കും. ഒരാഴ്ചയ്ക്കകം സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ഏപ്രില്‍ മാസത്തില്‍ ആസ്പത്രിയില്‍ മരിച്ച 25 കുട്ടികളില്‍ 23 പേരും മരിക്കാന്‍ കാരണമായത് ബാക്‌ടീരിയ ബാധിച്ചതാണെന്ന് മൈക്രോബയോളജി വിഭാഗം നടത്തിയ രക്തപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ആസ്പത്രി സൂപ്രണ്ട് രാജ്‌മോഹന്‍ വെളിപ്പെടുത്തി. കൂടാതെ 18 പേരുടെ ശരീരത്തില്‍ ക്ലെബ്സിയെല്ല എന്ന ബാക്‌ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രവരിയില്‍ 20 ഉം മാര്‍ച്ച് മാസത്തില്‍ 22 ഉം കുട്ടികളാണ് ഇവിടെ മരണമടഞ്ഞത്. പ്രസവമുറിയിലെ സക്ഷന്‍ അപ്പാരറ്റസ് വഴിയും പൊക്കിള്‍കൊടി മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളിലൂടെയുമാവാം ശിശുക്കള്‍ക്ക് അണുബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെയും സ്ത്രീകളുടെയും ആസ്പത്രിയായി അറിയപ്പെടുന്ന എസ്‌എടിയില്‍ പ്രതിമാസം 2000 ത്തോളം പ്രസവമാണ് നടക്കുന്നത്. ഇവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് ആസ്പത്രി സൂപ്രണ്ട് ബുധനാഴ്ച ആരോഗ്യവകുപ്പ് സെക്രട്ടറിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.