മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: എസ്‌എടി അണുബാധ സംഭവത്തില്‍ സര്‍ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നും തുല്യ വീഴ്‌ചയുണ്ടായതായി വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്.
എസ്‌എടി ആശുപത്രിയിലെ അണുബാധയെക്കുറിച്ചുളള വിവരങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിനെ അറിയിക്കുന്നതില്‍ ഡോക്ടര്‍മാരും സൂപ്രണ്ടും ഉള്‍പ്പെടെയുളള ഉത്തരവാദിത്തപ്പെട്ടവര്‍ വീഴ്‌ച വരുത്തിയെന്നാണ് ഡോ രാജശേഖരന്‍ അധ്യക്ഷനായ വിദഗ്‌ധ സമിതിയുടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. അണുബാധ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാഫിന്റെ കുറവു പലതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും മാറിവന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ലെന്നും മറ്റുളള വകുപ്പുകളില്‍ ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം ആരോഗ്യമേഖലയില്‍ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും പരാജയപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അപാകതകളെ കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ട് നഴ്‌സിങ് സ്റ്റാഫു മാത്രമാണ് നഴ്‌സറികളിലുളളത്. അതിനാല്‍ ഒരു സമയത്ത് ഒരാള്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടാകാറുളളൂ. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പലപ്പോഴും അണുബാധയ്‌ക്കെതിരെയുളള മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല.
ആശുപത്രി സംവിധാനം പൂര്‍ണ പരാജയമായിരുന്നു. 60 കുട്ടികള്‍ക്ക് ഒരു നഴ്‌സും ഒരു ഡോക്ടറും എന്നാണ് അവസ്ഥ. എസ്‌എടിയില്‍ സ്ഥിരം സ്‌റ്റാഫിനെ നിയമിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകമായി തീവ്രപരിചരണം നല്‍കേണ്ടതുണ്ട്. മരണം നടക്കുന്നത് എന്തു കാരണത്താലാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. എസ്‌എടി യെ റഫറല്‍ ആശുപത്രിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.