അഭയകേസ്: സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു
തിരുവനന്തപുരം: ന്യായാധിപനായിരുന്ന ഞാന്‍ ഇതുവരെ പറഞ്ഞു കൊടുത്തിട്ടേയുളളൂ. ആദ്യമായി ഞാന്‍ തന്നെ ടൈപ്പ് ചെയ്യേണ്ടി വന്ന് ഒരു റിപ്പോര്‍ട്ടാണിത്. എന്‍റെ ലാപ് ടോപ്പില്‍ സ്വയം അടിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട്. ഇത് എന്‍റെ കുഞ്ഞാണ്. ഇനി ഇങ്ങനെയൊരു റിപ്പോര്‍ട്ട് എഴുതാന്‍ എനിക്കാവില്ല- കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ ഇങ്ങനെ പൊട്ടിത്തെറിച്ചപ്പോള്‍ നടുങ്ങിയത് കൃഷി മന്ത്രി മുല്ലക്കര രത്നാകരനും സംഘവുമാണ്.
ദുരിന്തബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് അദേഹം വികാരധീനനായി ഇപ്രകാരം പറഞ്ഞത്. റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങാണ് ജസിറ്റിസിന്‍റെ പൊട്ടിത്തെറിയ്ക്ക് വേദിയായത്.
ഇത് കേട്ട് മുല്ലക്കര തല താഴ്ത്തിയപ്പോള്‍ സത്യന്‍ മൊകേരി ഉള്‍പ്പെടെയുളള അംഗങ്ങളുടെ മുഖം അസ്വസ്ഥമായി. ചെയര്‍മാന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനാകാതെ മന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇടതു സര്‍ക്കാറിന്‍റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാട്ടിയ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനത്തിന് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ തുറന്നടിച്ചു. ഇത് കേട്ട് ദേഷ്യപ്പെട്ട് ചാടിയെഴുന്നേറ്റ് മറുപടിയ്ക്ക് ഒരുങ്ങിയ കമ്മിഷന്‍ അംഗം സത്യന്‍ മൊകേരിയെ രണ്ടുവട്ടം ചെയര്‍മാന്‍ ശാസിച്ചിരുത്തി.
ഞാനാണ് ഇവിടെ അധ്യക്ഷന്‍. ഞാനാണ് ചെയര്‍മാന്‍. കാര്യങ്ങളൊക്കെ ഞാന്‍ പറയും- അദ്ദേഹം മുഖത്തടിച്ചപോലെ പറഞ്ഞു.
കമ്മിഷന്‍ ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനത്തിന് ചില്ലിക്കാശ് നല്‍കാനോ, ആവശ്യത്തിന് ജീവനക്കാരെ നല്‍കാനോ സര്‍ക്കാര്‍ തയാറായില്ല. കമ്മിഷന്‍ രൂപീകരിച്ച് 41 ദിവസത്തിനുളളില്‍ സിറ്റിങ് നടത്തി.
ജീവനക്കാരുടെ കുറവ് മൂലം ലക്ഷക്കണക്കിന് കര്‍ഷകരുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷകളാണ് തുറന്നു നോക്കാനാളില്ലാതെ പൊടിപിടിച്ച് കമ്മിഷന്‍ ഓഫീസില്‍ കൂട്ടിയിരിക്കുന്നത്. ഒരു എല്‍ജി ക്ലാര്‍ക്കും ടൈപ്പിസ്റ്റും സെക്രട്ടറിയും മാത്രമാണ് ഇവിടെയുളളത്- ചെയര്‍മാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മാറിമാറി സമീപിച്ചെന്നും ഫലമുണ്ടായില്ലെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സംസാരിക്കാന്‍ കമ്മിഷന്‍ അംഗങ്ങളായ സത്യന്‍ മൊകേരി, എം.കെ. ഭാസ്കരന്‍, എം.ജെ. ജേക്കബ്, പ്രഫ. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ പരാമര്‍ശങ്ങള്‍ കമ്മിഷന്‍റെതല്ല, ചെയര്‍മാന്‍റേത് മാത്രമാണെന്ന് അവര്‍ പറഞ്ഞു. മന്ത്രി മുല്ലക്കരയാകട്ടെ റിപ്പോര്‍ട്ട് പഠിച്ചശേഷം അഭിപ്രായമറിയിക്കാമെന്നു പത്രക്കാര്‍ക്ക് ഒറ്റവാക്കില്‍ മറുപടി നല്‍കി വേദി വിട്ടു.