കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു
തിരുവനന്തപുരം: ലോട്ടറി രാജാവായ സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി രണ്ട് കോടി രൂപ വാങ്ങിയ നടപടിയില്‍ നേതക്കള്‍ രണ്ടു തട്ടില്‍.
പണം വാങ്ങിയ നടപടി പാര്‍ട്ടി അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് വിരൂദ്ധമാണെന്ന് സിപിഎം കേന്ദ്രക്കമ്മറ്റിയംഗവും അഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിനെ ന്യായീകരിയ്ക്കുകയാണ് ചെയ്തത്. ഇതോടെ ഈ സംഭവം സിപിഎം സംസ്ഥാന ഘടകത്തില്‍ പുതിയ ചേരിതിരിവുകള്‍ക്ക് വഴിയൊരുക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമിതിയിലാണ് പണം വാങ്ങിയ ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജനെ ന്യായീകരിച്ച് പിണറായി സംസാരിച്ചത്.
ഈ പ്രശ്നത്തോടെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെവിള്ളലുകളാണ് പുറത്തുവന്നത്. പിണറായിയും കോടിയേരിയും ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത് ഇതിന് തെളിവാണ്.
ദേശാഭിമാനി പണം വാങ്ങിയതില്‍ പ്രശ്നങ്ങളൊന്നുമില്ല.ദേശാഭിമാനി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പരസ്യം സ്വീകരിക്കുന്നവരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയിരുന്നു.ഇതിനെക്കുറിച്ച് ദേശാഭിമാനിയുടെ എല്ലാ എഡീഷനുകളിലും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.ഏറ്റവും വലിയ ഓഫര്‍ വന്നത് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുമാണ് തിരുനന്തപുരം യൂണിറ്റാണ് പണം കൈപ്പറ്റിയതെന്നുമാണ് പിണറായിയുടെ ന്യായീകരണം .
വിഷയം പുന:പരിശോധിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാട് സംബന്ധിച്ച സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം കേന്ദ്രക്കമ്മറ്റിക്ക് സമര്‍പ്പിക്കും.
കോഴവിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുന്‍ ഡി.ജി.എം വേണുഗോപാലിനെതിരെ നിയമപരമായ നടപടിക്ക് സംസ്ഥാന സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാല്‍ വേണുഗോപാല്‍ ആര്‍ക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നും വാങ്ങിയ പണം ആരുടെയൊക്കെ കൈകളിലാണ് എത്തിയതെന്നുമുള്ള ദുരൂഹതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയ പണവും തിരിച്ചുനല്‍കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും പിടികിട്ടാപ്പുള്ളിയായ മാര്‍ട്ടിനെയും സിപിഎം ഔദ്യോഗികപക്ഷത്തയും ചുറ്റിപ്പറ്റി ദുരൂഹതകളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നു.
2006 ഒക്ടോബര്‍ മാസത്തില്‍ ഇ.പി.ജയരാജന്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ആയിരിക്കുമ്പോഴാണ് രണ്ട് കോടി രൂപ കൈപ്പറ്റിയത്. ഈ പണം ബോണ്ടായാണ് കൈപ്പറ്റിയതെന്ന് ഇ.പി.ജയരാജന്‍ വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ജയരാജന്‍ തന്നെ അത് തിരുത്തുകയും ബോണ്ട് വഴിയല്ല പണം വാങ്ങിയതെന്നും പറഞ്ഞു.
ദേശാഭിമാനി ദിനപത്രം അന്യസംസ്ഥാന ലോട്ടറി മാഫിയയില്‍ നിന്ന രണ്ട് കോടി രൂപ പണം വാങ്ങിയത് തെറ്റാണെന്ന് സിപിഎം സംസ്ഥാന സമിതി സ്ഥിരീകരിച്ചു.
സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാഫിയ രാജാവില്‍ നിന്ന് ദേശാഭിമാനി വാങ്ങിയ രണ്ട് കോടി രൂപയെക്കുറിച്ച് സിപിഎം. സംസ്ഥാന കമ്മിറ്റി വിശദീകരണം നല്‍കി.
ദേശാഭിമാനിക്ക് ബോണ്ട് വഴി ലഭിച്ച50 ലക്ഷത്തിന്റെ നാല് നിക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ തിരിച്ചു നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ വിശദീകരണം. .ഈ വിവാദ നിക്ഷേപത്തെ ക്കുറിച്ച് പരിശോധിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച വൈകീട്ടാണ് പാര്‍ട്ടി സംസഥാന സമിതി വിശദീകരണം നല്‍കിയത്.
നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഈ പണം പലിശ സഹിതം തിരിച്ച് നല്‍കും- വളരെ സുതാര്യമായ രീതിയിലാണ് പണം സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സമിതിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പക്ഷേ ദേശാഭിമാനിക്ക് ലഭിച്ച രണ്ട് കോടി രൂപ ആര് നല്‍കിയെന്ന ചോദ്യത്തിന് സംസ്ഥാന സമിതി വിശദീകരണം നല്‍കിയില്ല.