അഭയ: മാതാപിതാക്കളുടെ നിക്ഷേപങ്ങള്‍ പരിശോധിച്ചു
കുറവിലങ്ങാട്: സിസ്റ്റര്‍ അഭയയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം അഭയയുടെ മാതാപിതാക്കളുടെ പാലാ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ ഉഴവൂര്‍ ശാഖയിലുണ്ടായിരുന്ന പഴയ ബാങ്ക് അക്കൗണ്ടുകള്‍ തിങ്കളാഴ്ച പരിശോധിച്ചു.
അഭയയുടെ മരണശേഷം പിതാവു തോമസിന്‍റെയും അമ്മ ലീലാമ്മയുടെയും ബാങ്ക് അക്കൌണ്ടിലേക്കു വിദേശത്തു നിന്നു നിക്ഷേപിക്കപ്പെട്ട 80,000 രൂപയും തൃശൂരില്‍ നിന്നു നിക്ഷേപിക്കപ്പെട്ട 10,000 രൂപയും എങ്ങനെ, എവിടെ നിന്നു വന്നുവെന്നാണു സിബിഐ അന്വേഷിക്കുന്നത്. ഇടപാടു രേഖകളുടെ പകര്‍പ്പും സിബിഐ സംഘം സാക്ഷ്യപ്പെടുത്തി വാങ്ങി.
തിങ്കളാഴ്ച അഭയയുടെ വീട്ടിലെത്തിയ സംഘം പിതാവു തോമസിനെയും കൂട്ടിയാണു പാലാ അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ ഉഴവൂര്‍ ബ്രാഞ്ചിലെത്തി രേഖകള്‍ തിരഞ്ഞത്. അഭയയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കുറവിലങ്ങാട്ടെ വീട്ടിലെത്തിയാണ് അവരുടെ മൊഴിയെടുത്തത്. അഭയയുടെ കുടുംബം മുന്‍പു താമസിച്ചിരുന്ന വീടിനു സമീപമുള്ള അരീക്കര വൈക്കത്തുമല മേക്കാട്ട് തോമസിന്‍റെയും കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്‌തു.
തിങ്കളാഴ്ച രണ്ടുമണിയോടെ അഭയയുടെ വീട്ടിലെത്തിയ സംഘം രണ്ടു മണിക്കൂര്‍ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ചൊവാഴ്ച ഉച്ചകഴിഞ്ഞു കോട്ടയത്തു സിബിഐ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ പിതാവു തോമസിനോടു സംഘം നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്‌ഐ അഗസ്റ്റിന്‍ സിബിഐ സംഘത്തിനു നല്‍കിയ മൊഴിയെക്കുറിച്ചാണു സംഘം തോമസിനോട് ഏറെയും പരാമര്‍ശങ്ങള്‍ നടത്തിയതെന്നറിയുന്നു. അഭയ മരിച്ച ദിവസം സ്ഥലത്തെത്തിയ തോമസിനോടു മൊഴി നല്‍കാന്‍ അഗസ്റ്റിന്‍ ആവശ്യപ്പെട്ടെന്നും മൊഴി മഠം അധികൃതരോടു വാങ്ങണമെന്നും പറഞ്ഞിരുന്നതായി തോമസ് തിങ്കളാഴ്ച സിബിഐ സംഘത്തോടു പറഞ്ഞു.
അഭയയോടൊപ്പം ഉണ്ടായിരുന്ന സിസ്റ്റര്‍ ആനിയെ അറിയാമോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നു തോമസ് മറുപടി നല്‍കി. അഭയയുടെ മാതാവു ലീലാമ്മ മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭയ മരിക്കുമ്പോഴത്തെ വീട്ടിലെ അയല്‍വാസിയായ മേക്കാട്ട് തോമസിന്‍റെ കുടുംബാംഗങ്ങളെ സിബിഐ സംഘം ചോദ്യം ചെയ്‌തത്.












Click it and Unblock the Notifications