അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
2002 ജൂലായ് 9 ചൊവ്വാഴ്ചയാണ് വിക്ടര്‍ ജോര്‍ജ് തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ് ടു കാമറയില്‍ അവസാനമായി വിരലമര്‍ത്തിയത്. പിന്നെയും കടന്നു പോയത് അഞ്ചു വര്‍ഷം. തെളിഞ്ഞ ആകാശത്ത് ഒഴുകി നടന്ന മനോഹരമായ ഒരു മേഘത്തുണ്ട് പെട്ടെന്ന് അലിഞ്ഞു പോയതു പോലെ വിക്ടര്‍ ജോര്‍ജിനെ മഴ കവര്‍ന്നിട്ട് വര്‍ഷം അഞ്ചു കഴിയുന്നു.
ഉടുന്പന്നൂരിലെ വെണ്ണിയാനി മലയില്‍ നിന്നും വെളളപ്പാച്ചിലിനൊപ്പം അലറിപ്പാഞ്ഞു വന്ന കല്ലുരുളുകളെ ഒരു കാമറയുടെ ക്ലിക്ക് കൊണ്ടാണ് വിക്ടര്‍ വെല്ലുവിളിച്ചത്. തന്നെ വല്ലാതെ പ്രണയിച്ച, തന്റെ രൗദ്രതകളിലേയ്ക്ക് ഭയമില്ലാതെ നടന്നു വന്ന വിക്ടറിനോട് പ്രകൃതിയ്ക്ക് അസൂയ തോന്നിയിട്ടുണ്ടാകും. ഒരു വേള പകയും.
കലിതുളളുന്ന പ്രകൃതിയുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപെട്ടപ്പോള്‍ നേരെ എതിരെ യാണ് വിക്ടര്‍ പോയത്. ഒരു കാമറ ക്ലിക്കു കൊണ്ട് തന്നെ ആവാഹിക്കാന്‍ ശ്രമിക്കുന്ന, ഒരു ഫ്രെയിമിന്റെ ചതുരത്തിലേയ്ക്ക് താനുയര്‍ത്തിയ ഭീതിയെ തളച്ചിടാന്‍ നോക്കുന്ന വിക്ടറിനോട് പകയായിരുന്നിരിക്കണം പ്രകൃതിയ്ക്ക്. കൂസലില്ലാത്തവനെ, മരണത്തെ ഭയക്കാത്തവനെ, ജീവനെക്കാള്‍ ഫ്രെയിമുകളെ പ്രണയിച്ചവനെ പ്രകൃതി തിരിച്ചുവിളിച്ചു.
അങ്ങനെ ഏറ്റുമാനൂര്‍ പട്ടിമറ്റം കരുണാ നിവാസില്‍ ജോര്‍ജിന്റെ മകന്‍ വിക്ടര്‍ ജോര്‍ജ് ഈ ലോകത്തോട് വിടപറഞ്ഞു, അഞ്ചു വര്‍ഷം മുന്പ്....
പാന്റ്സ് മുകളിലേയ്ക്ക് തെറുത്തുവച്ച് ഒരു കുടയും പിടിച്ച് മലമുകളിലേയ്ക്ക് കയറിപ്പോകുന്ന വിക്ടറിന്റെ അവസാന ചിത്രം ഇപ്പോഴും പലരും ഓര്‍മ്മിക്കുന്നുണ്ടാകും. ഏറ്റവും മികച്ച ചിത്രത്തിനു വേണ്ടി അലയുന്ന ഏകാകിയുടെ ചിത്രം. വിക്ടര്‍ ജോര്‍ജിന് ഈ അഞ്ചാം വര്‍ഷവും ഒരു പകരക്കാരനില്ല, മനോരമയിലും പുറത്തും.
വീണ്ടും നമുക്കോര്‍ക്കാം ആ ഫ്രെയിം. വിക്ടറിന്റെ സുഹൃത്ത് തൊടുപുഴക്കാരന്‍ ജിയോ ടോമിയെടുത്ത ആ അവസാന ചിത്രം. കുട പിടിച്ച്, പാന്റ്സ് തെറുത്തു കയറ്റി, മലയുടെ മുകളിലേയ്ക്ക് നടന്നു പോയ വിക്ടര്‍ ജോര്‍ജ്......