അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ ഗൗരവമേറിയ അന്വേഷണത്തിനിടയില്‍ സിബിഐയ്ക്ക് അബദ്ധം പിണഞ്ഞു.
കൊലപാതകിയെ തനിക്കറിയാമെന്ന് പറഞ്ഞ് അഭയയുടെ പിതാവിനെ പലവട്ടം ഫോണില്‍ വിളിച്ചയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കേണ്ടിവന്നതാണ് കേസന്വേഷണത്തിന്‍റെ ഭാഗമായി സിബിഐയ്ക്ക് പറ്റിയ ആദ്യ അബദ്ധം.
കൊലപാതകിയെ അറിയാമെന്നും വേണമെങ്കില്‍ സിബിഐയോട് പറയാമെന്നുമൊക്കെ പറഞ്ഞ് അഭയയുടെ പിതാവ് തോമസിന് പലവട്ടം ഫോണ്‍ ചെയ്തത് ഉഴവൂര്‍ വടക്കേതൊടിയില്‍ ശ്രീധരന്‍ നായരെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇക്കാര്യം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി . എന്നാല്‍ ശ്രീധരന്‍ നായരെക്കുറിച്ച് ശരിയ്ക്കും അറിഞ്ഞാലെ സിബിഐയ്ക്ക് പറ്റിയ അബദ്ധം എത്രവലുതാണെന്ന് മനസ്സിലാകൂ.
ആരെയും ഫോണില്‍ വിളിച്ച് സംസാരിക്കുക, കവലകളില്‍ പലപ്പോഴും പ്രസംഗിച്ച് നില്‍ക്കുക തുടങ്ങിയകാര്യങ്ങളൊക്കെയാണ് ശ്രീധരന്‍ നയാരുടെ വിനോദങ്ങള്‍. കൂടുതലും പരസ്പര വിരുദ്ധമായകാര്യങ്ങളാണ് ഇയാള്‍ സംസാരിയ്ക്കുക.
അഭയയുടെ പിതാവ് തോമസിന്റെ വീട്ടില്‍ വന്നഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്ന് സിബിഐ സംഘം ഉഴവൂരിലെത്തി. എസ്.പി.യും.,ഡിവൈഎസ്‌പിയും ഇതിനിടയില്‍ കുറവിലങ്ങാട്ട് തങ്ങി. മറ്റുള്ളവര്‍, ഫോണ്‍വിളിച്ചയാളെത്തേടി ടെലിഫോണ്‍ എക്സ്ചേഞ്ചിലും ബൂത്തുകളിലുമൊക്കെ അന്വേഷണം നടത്തി.
ആസമയം ഉഴവൂര്‍ കവലയില്‍ ഉണ്ടായിരുന്ന ശ്രീധരന്‍നായര്‍ സ്വമേധയാ അന്വേഷകരുടെ അടുത്ത്ചെന്ന് തന്നെ പരിചയപ്പെടുത്തുകയായിരുന്നു. അയാളെയും കൂട്ടി സിബിഐ സംഘം കുറവിലങ്ങാട്ടെത്തി.
എസ്.പി.യുടെ നേതൃത്വത്തില്‍ പിന്നെ അഭയയുടെ വീട്ടിലേക്ക്. അവിടെനിന്ന് തോമസിനെയും വിളിച്ച് കോട്ടയത്തെ ക്യാമ്പ് ഓഫീസില്‍ കൊണ്ടുവന്നു.
ശ്രീധരന്‍ നായരോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടി. പരസ്പര ബന്ധമില്ലാതെ പൊരുത്തക്കേടുകള്‍ നിറഞ്ഞ സംസാരം.
വൈകീട്ടെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് പലയിടത്തുനിന്നായി തോമസിനെ ഫോണ്‍ ചെയ്തയാള്‍. എന്തുവേണമെങ്കിലും ചോദിച്ചോളൂ. പിന്നെ മാധ്യമപ്രവര്‍ത്തകരുടെ ഊഴം.
നിങ്ങളാണോ ഫോണ്‍ ചെയ്തിരുന്നതെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അതെയെന്ന് ശ്രീധരന്‍ നായരുടെ ഉത്തരം. നീട്ടിയ മൈക്കുകള്‍ക്കു മുന്നില്‍ ശ്രീധരന്‍ നായര്‍ ഒരു കൂസലുമില്ലാതെ പറഞ്ഞുതുടങ്ങി. അഭയയെ കൊന്നത് ഈ മന്ത്രിസഭയുടെ മുന്‍ മന്ത്രിസഭയിലെ......എന്നിങ്ങനെ തുടങ്ങിയ സംസാരം പിന്നീട് അഭയെ കൊന്നത് ഡിവൈഎസ്പിയുടെ അനുജനാണ്, വെടിവെച്ചാണ് കൊന്നത് എന്നിങ്ങനെ പുരോഗമിച്ചു.
ശ്രീധരന്‍ നായരുടെ വിലപ്പെട്ട വെളിപ്പെടുത്തലിനായി കാത്തുനിന്നവരുടെ അവസ്ഥ പിന്നെ പറയാനുണ്ടോ അവര്‍ പതിയെ പിന്‍വാങ്ങി.
ഇങ്ങനെയുള്ള ചില സംഗതികള്‍ കേസന്വേഷണത്തില്‍ വന്നുപെടുന്നുണ്ടെന്നും അത് തങ്ങളുടെ സമയം പാഴാക്കിക്കളയുന്നുണ്ടെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിന്നീട് പറഞ്ഞു.
ഇടയ്ക്കിങ്ങനെ പുലിവാല്‍ പിടിക്കുന്നുണ്ടെങ്കിലും കേസന്വേഷണത്തില്‍ തീരെ അപ്രസക്തമായ കാര്യങ്ങള്‍പോലും വിട്ടുകളയാതെയാണ് അന്വേഷണം നടത്തുന്നതെന്ന വിശ്വാസമാര്‍ജ്ജിക്കാന്‍ സിബിഐയുടെ പുതിയ സംഘത്തിന് കഴിയുന്നുണ്ടെന്ന് പറയാം.