യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
കോയന്പത്തൂര്‍: 1998 -ലെ കോയന്പത്തൂര്‍ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ കുറ്റവിമുക്‌തനാക്കി.
കുറ്റകരമായ ഗൂഢാലോചന, ബോംബ് സ്ഥാപിച്ചു, സ്ഫോടക വസ്‌തുക്കള്‍ എത്തിച്ചു എന്നിങ്ങനെ അഞ്ചുകുറ്റങ്ങളാണ് മദനിയുടെ പേരില്‍ ചുമത്തിയിരുന്നത്. പ്രത്യേക കോടതി ജഡ്ജി കെ. ഉത്തിരപതിയാണ് മദനിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഉത്തരവിട്ടത്.
കേസില്‍ പതിനാലാം പ്രതിയായിരുന്നു മദനി. വിധി കേട്ട മഅദനി ദൈവത്തിന് സ്‌തുതി പറഞ്ഞതായി മഅദനിയുടെ അഭിഭാഷകനായ അലി അക്ബര്‍ അറിയിച്ചു.
അതേ സമയം, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ ഒന്നാം പ്രതി ബാഷ അടക്കം ആദ്യ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മുഹമ്മദ് അന്‍സാരി, നബാബ് ഖാന്‍, അബു, മുഹമ്മദ് ബാഷ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരുടെ ശിക്ഷ ആഗസ്റ്റ് ആറിനോ, പതിനാലിനോ പ്രഖ്യാപിക്കും.
സ്ഫോടക വസ്‌തുക്കള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്തുവെന്ന കുറ്റം ആരോപിക്കപ്പെട്ടിരുന്ന മദനി ഒന്‍പതു കൊല്ലമായി വിചാരണ തടവുകാരനായി കോയന്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
കുറ്റവുമുക്തനാക്കിയിട്ടുണ്ടെങ്കിലും മദനിയെ ഉടന്‍ മോചിപ്പിക്കുമോ എന്നത് വ്യക്‌തമല്ല. മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ട വാറണ്ടുകള്‍ ഉണ്ടെങ്കില്‍ മദനിയുടെ മോചനം വൈകുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
1992 -ല്‍ കോഴിക്കോട്ട് നടത്തിയ പ്രസംഗം മതവിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കസബ പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസിലാണ് 1998 ഏപ്രിലില്‍ അബ്ദുല്‍ നാസര്‍ മദനി അറസ്റ്റിലാവുന്നത്.
പിന്നീട് കോഴിക്കോട് സിജെഎം കോടതി മഅദനിയെ റിമാന്‍ഡ് ചെയ്‌തു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഊമബാബു, സുബൈര്‍, അഷറഫ് എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മദനിയെ പൊലീസ് ചോദ്യം ചെയ്‌തു. പിന്നീട് മദനിയെ തമിഴ്‌നാട് പൊലീസിനു കൈമാറി.
സ്ഫോടനത്തില്‍ മദനിയുടെ പങ്കിനെക്കുറിച്ച് സുപ്രധാന തെളിവുകള്‍ ലഭിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നു വ്യക്‌തമാവുന്നുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു.
വിചാരണ കൂടാതെ ഒമ്പതു വര്‍ഷം നീണ്ട മദനിയുടെ ജയില്‍വാസം പിന്നീട് മനുഷ്യാവകാശ വിഷയമാവുകയും കേരള രാഷ്ട്രീയത്തില്‍ പ്രധാന വിഷയമായി മാറുകയും ചെയ്തിരുന്നു.
അറസ്റ്റിലാവുമ്പോള്‍ 100 കിലോയിലേറെ തൂക്കമുണ്ടായിരുന്ന മഅദനി തടവില്‍ ഏറെ ക്ഷീണിതനായിരുന്നു. രോഗങ്ങള്‍ മാറി മാറി പിടികൂടിയ മഅദനിയെ ഒടുവില്‍ കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി കോടതി അനുമതിയോടെ ആയുര്‍വേദ ചികിത്സയ്ക്കു വിധേയനാക്കിയിരുന്നു.