വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ദില്ലി: എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കാനായി ഏറെ കാലത്തിന് ശേഷം ലീഡര്‍ കെ കരുണാകരന്‍ ബുധനാഴ്ച ദില്ലിയിലെത്തി. രാഷ്ട്രീയത്തിലെ ഇളമുറക്കാര്‍ക്ക് നല്‍കാന്‍ കുറച്ച് ഉപദേശങ്ങളും കൂടെക്കരുതിയാണ് ലീഡര്‍ തലസ്ഥാനത്തെത്തിയത്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മുതല്‍ രമേശ് ചെന്നിത്തലയ്ക്കു വരെ നല്‍കാനുള്ള ഉപദേശങ്ങള്‍ കരുണാകരന്‍ റെഡിയാക്കിവെച്ചിരുന്നു.
സത്യഗ്രഹം നടത്താനും ഇടിച്ചുനിരത്താനുമാണു പുറപ്പാടെങ്കില്‍ മുഖ്യമന്ത്രിപ്പണി മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനാണ് ലീഡര്‍ക്ക് മുഖ്യന്ത്രി വി.എസ് അച്യുതാനന്ദനോട് പറയാനുള്ളത്.
വി.എസ് സത്യഗ്രഹം മാത്രമല്ല, അതിനപ്പുറവും ചെയ്യും. മൂന്നാറില്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനിറങ്ങിയപ്പോഴും സത്യഗ്രഹത്തിന് ഒരുമ്പെടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയല്ല, താനെന്ന വ്യക്തിയെയാണ് വി.എസ് മുന്നില്‍ നിര്‍ത്തുന്നത്- ഉപദേശത്തിനൊപ്പം വിമര്‍ശിക്കാനും കരുണാകരന്‍ മറന്നില്ല.
കുറേക്കൂടി യുക്‌തിസഹമായി സംസാരിക്കുകയെന്നാണ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം നല്‍കിയ ഉപദേശം. ഇത്തരത്തിലൊരു ഉപദേശം രമേശിന് നല്‍കാന്‍ തന്നെ പ്രേരിപ്പിച്ച കാര്യവും ലീഡര്‍ വെളിപ്പെടുത്തി.
മദനിയെ തമിഴ്‌നാടു പൊലീസിനു പിടിച്ചുകൊടുത്തതു ഭരണനേട്ടമാണെന്നു വിശേഷിപ്പിച്ച ഇടതുമുന്നണി സര്‍ക്കാര്‍ മാപ്പുപറയണമെന്നു രമേശ് ആവശ്യപ്പെട്ടിരുന്നു. രമേശിന്‍റെ ഈ ആവശ്യം റീസണബിള്‍ അല്ലെന്നാണ് ലീഡറുടെ വിലയിരുത്തല്‍.
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി രാഷ്ട്രീയക്കാരുടെ ഔദാര്യമില്ലാതെയാണു ജയില്‍ മോചിതനായതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ താന്‍ ഉള്‍പെടെയുള്ള രാഷ്ട്രീയക്കാര്‍ മദനിയെ സമീപിക്കുമായിരുന്നു. എന്നാല്‍, പാലം കടന്നാല്‍ കൂരായണ എന്നതായിരുന്നു എല്ലാവരുടെയും രീതി.
എങ്കിലും മറ്റൊരു സംസ്ഥാനത്തു ജയിലില്‍ കിടക്കുന്നയാള്‍ക്കു നീതി ഉറപ്പാക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ക്കു പരിമിതിയുണ്ടായിരുന്നു. വൈകിയാണെങ്കിലും മദനിക്കു നീതി ലഭിച്ചു. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ പോലും അദ്ദേഹത്തിനു പരോള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലത്തെ ഇടവേളയ്ക്കു ദില്ലിയിലെത്തിയ കരുണാകരനൊപ്പം മകള്‍ പത്മജയുമുണ്ട്. കരുണാകരന്‍ പങ്കെടുക്കുന്ന ആദ്യ എന്‍സിപി പ്രവര്‍ത്തക സമിതിയാണ് വ്യാഴാഴ്ച നടക്കുന്നത്.












Click it and Unblock the Notifications