ഗുജറാത്ത് കലാപം നടന്നത് നരേന്ദ്രമോഡിയുടെ പിന്തുണയോടെ
ദില്ലി: ഗുജറാത്തില്‍ 2002-ല്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പിന്തുണയോടെയാണെന്ന് തെഹല്‍ക വാരിക വെളിപ്പെടുത്തി. കൊലപാതകങ്ങളിലും കലാപത്തിലും പങ്കെടുത്തവരുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് തെഹല്‍കയുടെ ഈ വെളിപ്പെടുത്തല്‍.
ആറുമാസത്തിലധികം ഗുജറാത്തില്‍ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഗുജറാത്ത് കലാപത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനായതെന്ന് തെഹല്‍ക പത്രാധിപര്‍ തരുണ്‍തേജ്‌പാല്‍ അവകാശപ്പെട്ടു.
ബിജെപി, ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനക ളുടെ മുതിര്‍ന്ന നേതാക്കള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തേയും നടത്തിപ്പിനേയും കുറിച്ചുള്ള വിശദാംശങ്ങള്‍ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തുന്നു. തെഹല്‍കയുടെ 'ഗുജറാത്ത് 2002-വാസ്തവം' എന്ന പേരുള്ള പ്രത്യേക പതിപ്പിലാണ് ഇതുള്‍പ്പെടുത്തിയിട്ടുള്ളത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ മോഡിയുടെയും ബിജെപിയുടെയും നില തീര്‍ത്തും പരുങ്ങലിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ആറുമാസം നീണ്ട രഹസ്യാന്വേഷണത്തിനു ശേഷം തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുവിട്ടത്.
എന്നാല്‍ തെഹല്‍ക വെളിപ്പെടുത്തല്‍ വൃത്തികെട്ട കളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സി.ഐ.എ (കോണ്‍ഗ്രസ് ഇന്‍വസ്റ്റിഗേറ്റിങ് ഏജന്‍സി) ആയാണ് തെഹല്‍ക പ്രവര്‍ത്തിക്കുന്നത്-പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേകര്‍ പറഞ്ഞു.
കൂട്ടക്കുരുതിക്കു മൂന്നു ദിവസമാണു മോഡി നല്‍കിയതെന്നും അതിനുശേഷം നിര്‍ത്തണമെന്നു മോഡി ആവശ്യപ്പെട്ടപ്പോഴാണു കൊലപാതകവും കൊള്ളിവയ്പും നിര്‍ത്തിവച്ചതെന്നും ബിജെപി എംഎല്‍എ ഹരേഷ് ഭട്ട് പറയുന്നതായി സ്വകാര്യ വാര്‍ത്താ ചാനലിലൂടെയും നടത്തിയ വെളിപ്പെടുത്തലില്‍ തെഹല്‍ക വ്യക്‌തമാക്കി.
ഗോധ്രസംഭവത്തിനു ശേഷം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി നരേന്ദ്രമോഡി തിരിച്ചടിക്കാനുള്ള മുഴുവന്‍ സൗകര്യവും കലാപകാരികള്‍ക്ക് വാഗ് ദാനം ചെയ്തതായി ഭട്ട് വെളിപ്പെടുത്തുന്നു. ബജ്‌രംഗ്ദളിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന നരേഷ്ഭട്ടിന് കലാപത്തില്‍ വഹിച്ച പങ്കിനുള്ള പ്രതിഫലമായാണ് ഗോധ്ര എം.എല്‍.എ. സ്ഥാനം നല്‍കിയതെന്നും വാരിക പറയുന്നു.
സ്വന്തമായി പടക്ക ഫാക്ടറി നടത്തിയിരുന്ന ഹരേഷ് ഭട്ടിന്റെ ഫാക്ടറിയിലാണ് റോക്കറ്റ് ലോഞ്ചറും പൈപ്പ് ബോംബുകളടക്കമുള്ള മാരക ആയുധങ്ങള്‍ നിര്‍മിച്ചിരുന്നത്. ബിഹാര്‍, യു.പി., പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ആയുധങ്ങള്‍ എത്തിയിരുന്നു. പഞ്ചാബില്‍ നിന്ന് രണ്ട് ട്രക്ക് നിറയെ വാളുകളും മാരകായുധങ്ങളും സംസ്ഥാനത്തേയ്ക്ക് കടത്തി.
കലാപത്തിന്റെ ഭാഗമായി ഇരുന്നൂറോളം മുസ്‌ലിങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട നരോദപാടിയയില്‍ നേരിട്ട് എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി നരേന്ദ്രമോഡി കൊലപാതകത്തില്‍ പങ്കെടുത്ത ഛാര ആദിവാസി സമൂഹത്തിന്റെ നേതാക്കളോട് നന്ദി അറിയിച്ചതായും പറയുന്നു.
ഇതേ കേസിലെ മുഖ്യപ്രതിയായ ബാബു ബജ്‌രംഗിയെ രാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ഗുജറാത്ത് ഭവനില്‍ സുരക്ഷിതമായി താമസിപ്പിച്ചതും മോഡി നേരിട്ടാണ്. തനിക്ക് ജാമ്യം ലഭിക്കാനായി മൂന്നു വട്ടം നരേന്ദ്രമോഡി ജഡ്ജിമാരെ മാറ്റി നിയമിച്ചതായും ബജ്‌രംഗി വെളിപ്പെടുത്തുന്നു.
കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി - ഷാ കമ്മിഷനിലെ ജസ്റ്റിസ് കെ.ജി. ഷാ 'നമ്മുടെ സ്വന്തം ആളാണെന്നു ഗുജറാത്ത് അഡ്വക്കറ്റ് ജനറല്‍ അരവിന്ദ് പാണ്ഡ്യ വിശേഷിപ്പിച്ചതായും തെഹല്‍ക വെളിപ്പെടുത്തി.
ഗോധ്രയിലെ സബര്‍മതി എക്സ്പ്രസ്സിനു തീവെച്ച സംഭവം സംസ്ഥാന പോലീസ് അവകാശപ്പെടുന്നതു പോലെ മുന്‍കൂട്ടി തയ്യാറാക്കിയതല്ലെന്നും പൊടുന്നനേയുണ്ടായ പ്രകോപനഫലമാണെന്നും അഭിമുഖങ്ങളില്‍ നിന്നു വെളിപ്പെടുന്നു.
ഗര്‍ഭിണിയായ സ്ത്രീയുടെ വയറിലേക്ക് വാള്‍ കുത്തിയിറക്കി ഭ്രൂണം പുറത്തെടുത്ത് വെട്ടിനുറുക്കിയടതടക്കമുള്ള സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നതാണെന്ന് ക്രൂരകൃത്യങ്ങളില്‍ പങ്കെടുത്തവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്.