ജീന്‍സും ഹൈ ഹീലും അലങ്കാരങ്ങളും വേണ്ടെന്ന് ഐടി കമ്പനികള്‍
പൂനെ: കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലാ അധ്യാപകര്‍ക്കും പിന്നാലെ ഇന്ത്യയിലെ ഐടി കമ്പനികളിലും വസ്‌ത്രധാരണ നിയമം കര്‍ശനമാക്കുന്നു.
പൂനെയിലെ ഏതാണ്ട് എല്ലാ കമ്പനികളിലും കര്‍ശനമായ വസ്‌ത്രധാരണ രീതി നിര്‍ബ്ബന്ധമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ജോലിക്കാരാരും ജീന്‍സും ഹൈ ഹീല്‍ ചെരുപ്പുകളും, മറ്റ് അലങ്കാരവസ്‌തുക്കളും ധരിയ്‌ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
തങ്ങളുടെ പ്രൊഫഷണലിസം എടുത്തുകാണിയ്‌ക്കാന്‍ വേണ്ടിയാണത്രേ മിക്ക കമ്പനികളും പുതിയ വസ്‌ത്രധാരണ രീതികള്‍ നിര്‍ബ്ബന്ധമാക്കുന്നത്.
ഞങ്ങളുടെ ഉപഭോക്താക്കള്‍ ജോലിക്കാര്‍ കാഴ്‌ചയില്‍ത്തന്നെ പ്രൊഫഷണല്‍ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജോലിക്കാരെല്ലാം തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഫോര്‍മല്‍ സ്യൂട്ടുകള്‍ ധരിയ്‌ക്കണമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണ് വസ്‌ത്രധാരണ രീതി മാറ്റാന്‍ തീരുമാനച്ചത്- നാസ്‌കോമിന്റെ വൈസ് ചെയര്‍മാന്‍ ഗണേശ് നടരാജന്‍ പറയുന്നു.
മിക്ക കമ്പനികളിലും ഇതുവരെ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായിരുന്നു ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ ധരിയ്‌ക്കേണ്ടിയിരുന്നത്. വെള്ളിയാഴ്‌ചകളില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള കാഷ്‌ലല്‍ വസ്‌ത്രങ്ങള്‍ ധരിയ്‌ക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് എല്ലാദിവസവും ഫോര്‍മല്‍ വസ്‌ത്രം എന്നതിലേയ്‌ക്ക് മാറുകയാണ്.
ഞങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രമേ ടൈയും കറുത്ത തുകല്‍ ഷൂവും ധരിയ്‌ക്കാറുള്ളു. ടൈ ധരിയ്‌ക്കാതെയെത്തുന്ന പുരുഷന്മാരോട് ടൈ ധരിച്ചശേഷം അകത്തുകടന്നാല്‍ മതിയെന്നാണ് പ്രധാന കവാടത്തില്‍ നിന്നും പറയുന്നത്. ഇത്തരത്തില്‍ ചലര്‍ നിയമങ്ങളെ അനുസരിയ്‌ക്കുകയും മറ്റു ചിലര്‍ തോന്നിയതുപോലെ വരുകയും ചെയ്യുന്നതുകൊണ്ടാണ് ഇപ്പോള്‍ നിര്‍ബ്ബന്ധ വസ്‌ത്രധാരണ രീതി കൊണ്ടുവന്നിരിക്കുന്നത്- എന്‍ജിനീയറായ സൗരവ് ആനന്ദ് ചൂണ്ടിക്കാണിയ്‌ക്കുന്നു.
സ്‌ത്രീകളെപ്പോഴും അവര്‍ക്ക് ഇണങ്ങുന്ന വസ്‌ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അത് ആത്മവിശ്വാസം തരുന്നതുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ ആത്മവിശ്വാസം ഉയര്‍ത്താന്‍ മതിയാതല്ല. പുരുഷന്മാരുടെ കാര്യം എങ്ങനെയാണെന്ന അറിയില്ല- മറ്റൊരു ജീവനക്കാരിയായ ബിജന്‍ തന്‍ബുസാരിയ പറഞ്ഞു.
ഡ്രസ് കോഡ് തെറ്റിച്ചുവരുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിയ്‌ക്കാന്‍ തന്നെയാണ് കമ്പനികളുടെ തീരുമാനം. ആരെങ്കിലും ജീന്‍സോ മറ്റ് അനുവദനീയമല്ലാത്ത വസ്‌ത്രങ്ങളോ ധരിച്ചെത്തുന്നുണ്ടെങ്കില്‍ അവരോട് കമ്പനിയുടെ ഗേറ്റില്‍ നിന്നുതന്നെ തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ കമ്പനിയ്‌ക്കും ജോലിക്കാര്‍ക്കും പ്രത്യേക സ്റ്റൈല്‍ നല്‍കുമെങ്കിലും വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിയ്‌ക്കുകയാണെന്ന് മറ്റൊരു വാദവും ഉയരുന്നുണ്ട്.