മാര്‍ക്സിസവും യുക്‌തിവാദവും ഒന്നല്ലെന്ന് പിണറായി വിജയന്‍
തൃശൂര്‍: മാര്‍ക്സിസവും യുക്‌തിവാദവും ഒന്നു തന്നെയാണെന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മതത്തിന് കഴിയില്ലെന്നത് മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. ആര്‍. തോമസ് രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല യൂണിയനും എസ്‌എഫ്‌ഐയും ചേര്‍ന്നു നടത്തിയ 'മതവും മാര്‍ക്സിസവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മാര്‍ക്സിസവും യുക്‌തിവാദവും തമ്മിലുള്ള വ്യത്യാസം മതവിശ്വാസികള്‍ മനസ്സിലാക്കണം. യുക്‌തിവാദത്തില്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലാണു സമരമെങ്കില്‍ മാര്‍ക്സിസത്തില്‍ മുതലാളിമാരും തൊഴിലാളികളും തമ്മിലാണു സമരം.
കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യാന്‍ ക്രൈസ്തവസഭ അക്ഷീണം പ്രയത്നിച്ചപ്പോഴും മതങ്ങള്‍ നിര്‍വഹിച്ച ഗുണപരമായ കടമകള്‍ മാര്‍ക്സിസ്റ്റുകള്‍ അംഗീകരിക്കുകയാണ് ചെയ്തത്. മരണാനന്തര ജീവിതത്തില്‍ സമത്വസുന്ദര ലോകം സ്വപ്നം കാണുന്ന മതവിശ്വാസികള്‍, ഭൂമിയില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരുമായി യോജിക്കണമെന്നും പിണറായി പറഞ്ഞു.
സിപിഎം. ഏതെങ്കിലും തരത്തിലുള്ള മതവിരുദ്ധ പ്രസ്ഥാനമല്ല. മതവിശ്വാസത്തെ അംഗീകരിച്ചുകൊണ്ടുതന്നെ അതിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത് ശരിയായ വിധത്തില്‍ മതത്തെ മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പു വരുത്തണമെന്നാണു മാര്‍ക്സിസ്റ്റ് നിലപാട്. സിപിഎമ്മില്‍ അംഗത്വമെടുക്കാന്‍ പോലും മതവിശ്വാസം തടസ്സമല്ല. എങ്കിലും പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവര്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഉള്‍ക്കൊള്ളുന്നതോടെ വിശ്വാസം ഉപേക്ഷിക്കേണ്ടി വരും- പിണറായി സൂചിപ്പിച്ചു.
മതം ചരിത്രപരമായി നിര്‍വഹിച്ച ചുമതലകളെ പാര്‍ട്ടി ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നതിനെയാണു പാര്‍ട്ടി എതിര്‍ക്കുന്നത്. മതവിശ്വാസികളുമായി ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും പാര്‍ട്ടി തയാറാണ്.
അന്തരിച്ച മത്തായി ചാക്കോ എംഎല്‍എയുടെ ധന്യമായ കമ്യൂണിസ്റ്റ് ജീവിതത്തെ ചിലര്‍ തള്ളിപ്പറഞ്ഞപ്പോഴാണു പാര്‍ട്ടിയ്ക്ക് മറുപടി പറയേണ്ടി വന്നത്. അത്തരം സാഹചര്യം ഇനിയുമുണ്ടായാല്‍ അതേ നിലപാടു തുടരും- അദ്ദേഹം വ്യക്തമാക്കി.