തിരികെ വരുന്നവര്‍ ബ്രാഞ്ചിലൊതുങ്ങും
തിരുവനന്തപുരം : പുറത്താക്കിയ നാലു വിഎസ് പക്ഷക്കാരെ പാര്‍ട്ടിയില്‍ തിരികെയെടുക്കാനുളള പിബി തീരുമാനം തങ്ങള്‍ക്ക് എതിരാണെന്ന മാധ്യമ വിശകലങ്ങള്‍ വായിച്ച് ചിരിക്കുകയാണ് പിണറായി പക്ഷം.
എന്നാല്‍ ഇവരുടെ അംഗത്വം മാത്രം തിരിച്ചു നല്‍കി പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാമെന്ന ഔദ്യോഗികപക്ഷ നിലപാടില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. ഇവരെ തിരിച്ചെടുക്കരുതെന്ന് കര്‍ശന നിലപാട് സ്വീകരിച്ചെങ്കിലും, പുറത്താക്കിയ കാലാവധി ശിക്ഷയായി കണക്കാക്കി മെമ്പര്‍ഷിപ്പ് മാത്രം തിരിച്ചു നല്‍കാമെന്ന പിബി തീരുമാനം ഔദ്യോഗിക പക്ഷം അംഗീകരിക്കുകയായിരുന്നു.
നാലുപേരെയും ഏറ്റവും അടിസ്ഥാന ഘടകമായ ബ്രാഞ്ചുകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാവും പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കുക.
വി എസ് വിഭാഗത്തിന്റെ സേനാധിപന്മാരായ ടി ശശിധരന്‍, മുന്‍ ഹരിപ്പാട് എംഎല്‍എ സിബിസി വാര്യര്‍, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സജീവന്‍, ഹരിപ്പാട് ഏരിയാ സെക്രട്ടറിയായിരുന്ന എന്‍ സത്യപാലന്‍ എന്നിവരെയാണ് തിരിച്ചെടുക്കാന്‍ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്.
ഇവരെ ഏതു ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം സംസ്ഥാനക്കമ്മിറ്റി തീരുമാനത്തിന് വിടാനാണ് ധാരണയായത്. ഇവര്‍ക്ക് സാധാരണ അംഗത്വം മാത്രം നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. ഫലത്തില്‍ ഇവര്‍ക്കാര്‍ക്കും ഇനിയുളള പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒരു റോളും ഉണ്ടാകില്ല.
ഷാജഹാന്‍, എസ്എസ് പോറ്റി, സുശീലന്‍ എന്നിവരുടെ അപ്പീല്‍ തളളിയ കാര്യവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷാജഹാനെ തിരിച്ചെടുക്കാനും എസ്എസ് പോറ്റിയ്ക്കും സുശീലനുമെതിരെ എടുത്ത നടപടി പിന്‍വലിപ്പിക്കാനും വിഎസ് പക്ഷം കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പക്ഷം ഇവരുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.
ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്താനുളള പിണറായി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് ഒരു തടസവും സൃഷ്ടിക്കാന്‍ തിരിച്ചെടുക്കപ്പെട്ടവര്‍ക്ക് കഴിയില്ല. തങ്ങള്‍ക്ക് മൃഗീയാധിപത്യമുളള ഏതെങ്കിലും ബ്രാഞ്ച് കമ്മിറ്റിയില്‍ ഇവരെ ഉള്‍പ്പെടുത്താനാവും സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഔദ്യോഗിക പക്ഷം തീരുമാനിക്കുക.
പുറത്താക്കപ്പെടുമ്പോള്‍ ഇവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേയ്ക്ക് ആ ബ്രാഞ്ച് പരിധിയില്‍ നിന്നും ഉയര്‍ന്നു വരണമെങ്കില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു സമവാക്യങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം മാറേണ്ടിയിരിക്കുന്നു. ഈ അടുത്ത കാലത്തൊന്നും അതിനുളള സാധ്യതയും കാണുന്നില്ല.