വിഎസിന് വധഭീഷണിയെന്ന് ജനശക്തി
തിരുവനന്തപുരം : മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വധഭീഷണി വന്ന വിവരം പൊലീസിനെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ജനശക്തി വാരിക.
ജനശക്തി വാരികയുടെ ലക്കം 66ലാണ് സിപിഎമ്മിലെ ഗ്രൂപ്പുപോരിന്റെ ആഴം വെളിപ്പെടുത്തുന്ന ഗുരുതരമായ ഈ ആരോപണമുളളത്. "മുഖ്യമന്ത്രിയുടെ ജീവന്‍ സുരക്ഷിതമാണോ" എന്ന തലക്കെട്ടില്‍ ജനശക്തി പത്രാധിപരും മുന്‍ ദേശാഭിമാനി ലേഖകനുമായ ജി ശക്തിധരനാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
ഇക്കഴിഞ്ഞ് നവംബര്‍ 16ന് രാത്രി 11 മണിയോടെ ആയിരുന്നത്രേ സംഭവം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വെട്ടി നുറുക്കി കൊല്ലുമെന്നും അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ മാനഭംഗപ്പെടുത്തുമെന്നും തിരുവനന്തപുരത്തെ ഒരു ക്രിമിനല്‍ ജനശക്തി ഓഫീസില്‍ വിളിച്ച് അറിയിച്ചെന്ന് ലേഖനത്തില്‍ പറയുന്നു.
വിളിച്ചയാളുടെ പേരും വീട്ടു നമ്പരും ഫോണ്‍നമ്പരുമടക്കം ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. വളരെ ഗൗരവമുളള ഇക്കാര്യം ഫോര്‍ട്ട് പൊലീസ് സിഐയെയും ഡിജിപിയെയും രേഖാമൂലം ജനശക്തി അറിയിച്ചിരുന്നുവത്രേ! എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്നും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന് വിഎസിന്റെ ജീവന്‍ രക്ഷിക്കണമെന്ന കാര്യത്തില്‍ താല്‍പര്യമില്ലെന്നും ലേഖനം ആരോപിക്കുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി ഇക്ബാല്‍ ജനശക്തിയില്‍ നവംബര്‍ 19ന് ഉച്ചയ്ക്ക് എത്തിയതൊഴിച്ചാല്‍ പൊലീസ് മറ്റ് നടപടികളൊന്നും എടുത്തിട്ടില്ല.
ജനശക്തിയുടെ പരാതിയിന്മേല്‍ യാതൊരു നടപടിയുമെടുക്കരുതെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസും സംസ്ഥാന സഹകരണബാങ്കിന്റെ തലപ്പത്തുളളയാളും ഒരു സിപിഐഎം നിയമസഭാംഗവും ഫോര്‍ട്ട് പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ജി ശക്തിധരന്‍ ആരോപിക്കുന്നു.
തിരുവനന്തപുരം നഗരത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ പലതിലും ഔദ്യോഗിക വിഭാഗം ക്രിമിനലുകളെ കമ്മിറ്റി അംഗങ്ങളാക്കിയെന്ന ഗുരുതരമായ ആരോപണവും ജനശക്തി ഉന്നയിക്കുന്നു. ഒരു നിയമസഭാംഗം സജീവ പങ്കാളിത്തത്തോടെയാണ് ഇത് നടന്നതെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്ത കാര്യവും ലേഖനത്തില്‍ എടുത്തു പറയുന്നു.
ജനശക്തിയുടെ ലേഖകരില്‍ പലരെയും വകവരുത്താന്‍ ഈ ക്രിമിനലുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പിണറായി വിജയന്റെ മകന്റെ ലണ്ടന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ ജനശക്തി പ്രസിദ്ധീകരിച്ചതിന്റെ രോഷത്തില്‍ വിളിച്ചതാണ് ഈ ഭീഷണി ഫോണെന്ന് കണ്ടെത്തി അന്വേഷണം പൊലീസ് അവസാനിപ്പിക്കുകയായിരുന്നത്രേ! ചാലയിലെ ക്രിമിനലും പിണറായി വിജയന്റെ മകനും തമ്മിലെന്തു ബന്ധം എന്നും ലേഖനം ചോദിക്കുന്നു.
മുഖ്യമന്ത്രിയെ ആരെങ്കിലും വധിക്കുന്നെങ്കില്‍ അങ്ങനെയായിക്കോട്ടെ എന്ന ചിന്താഗതിയാണ് ആഭ്യന്തരമന്ത്രിയ്ക്കുളളതെന്ന് ജനശക്തി ആരോപിക്കുന്നു. ജനങ്ങളില്‍ വിശ്വാസമുളള വിഎസ് അച്യുതാനന്ദന്‍ ഒരു ഭീഷണിയെയും വകവെയ്ക്കുകയില്ലെന്നും എന്നാല്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുരക്ഷയില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലേഖനം അവസാനിക്കുന്നത്.












Click it and Unblock the Notifications