സ്‌ത്രീള്‍ക്കെതിരെ ജനക്കൂട്ടത്തിന്റെ ക്രൂരത വീണ്ടും
ദില്ലി: പുതുവല്‍സരരാത്രിയില്‍ മുംബൈയിലെ ജൂഹു കടപ്പുറത്ത് രണ്ടു സ്‌ത്രീകളെ എഴുപതോളം പേര്‍ ചേര്‍ന്ന് അപമാനിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരെ വീണ്ടും ജനക്കൂട്ടത്തിന്റെ ക്രൂരത.
ദില്ലി സര്‍വ്വകലാശാലയുടെ കാമ്പസിന് സമീപം താമസിക്കുന്ന മണിപ്പൂര്‍ സ്വദേശികളായ രണ്ടു പെണ്‍കുട്ടികളാണ് ഇത്തവണ പീഡിപ്പിക്കപ്പെട്ടത്. പീഡനം നടത്തിയതാകട്ടെ 25 പേരടങ്ങിയ സംഘവും.
വടക്കുപടിഞ്ഞറന്‍ ഭാഗങ്ങളിലെ സ്‌ത്രീകളെ ധാര്‍മികതയുമായി ബന്ധപ്പെട്ടുള്ള വഴക്കിനൊടുവിലാണ് ജനക്കൂട്ടം പെണ്‍കുട്ടികളെ അപമാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. പക്ഷേ സംഭവത്തിലെ പ്രതികളെ ഏതാണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിസിപി ദേവദാസ് ശ്രീവാസ്‌തവ അറിയിച്ചു.
യുവതികളിലൊരാള്‍ ഇന്റര്‍നെറ്റ് കെഫെ നടത്തിപ്പുകാരിയാണ്. ഇളയസഹോദരിക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നതെന്നും സഹോദരനും സഹോദരിയും അടുത്തിടെയാണ് മണിപ്പൂരില്‍ നിന്നും ദില്ലിയിലെത്തിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി.
സംഭവത്തെക്കുറിച്ച് മൂത്തപെണ്‍കുട്ടി പറയുന്നതിങ്ങനെ- ശനിയാഴ്‌ച പച്ചക്കറിവാങ്ങാനായി സഹോദിര മാര്‍ക്കറ്റില്‍ പോയി. ഇതിനിടെ രണ്ടുപേര്‍ചേര്‍ന്ന് അവളെ പിന്തുടരുകയും കമന്റടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവള്‍ സംഭവത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഞാനത് അവഗണിച്ചു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞ് രണ്ടു പേര്‍ ഞാന്‍ നടത്തുന്ന കെഫെയുടെ മുന്നില്‍ വന്നു അസഭ്യം പറയാന്‍ തുടങ്ങി.
പിന്നീട് ഞാനും സഹോദരനും അസഭ്യം പറഞ്ഞവരോട് കാര്യമെന്തെന്ന് അന്വേഷിക്കാന്‍ ചെന്നു. വാഗ്വാദത്തിനിടയില്‍ ഞാന്‍ അവരിലൊരാളെ അടിച്ചു. പിന്നീട് ഇയാള്‍ രാത്രി ഒന്‍പതുമണിയ്‌ക്കുശേഷം ആളുകളെക്കൂട്ടി ഞങ്ങള്‍ താമസിക്കുന്നിടത്തെത്തി ഞങ്ങളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ജനക്കൂട്ടത്തില്‍ മിക്കവരും മദ്യപിച്ച നിലയിലായിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും വരുന്ന പെണ്‍കുട്ടികള്‍ ചീത്തയായി ജീവിച്ച് ദില്ലിക്കാരില്‍ മൂല്യച്യുതിയുണ്ടാക്കുകയാണെന്ന് അവര്‍ ആരോപിച്ചു. മാത്രമല്ല സ്ഥലം വിട്ടുപോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിനിടെ എന്റെയും സഹോദരിയുടെ വസ്‌ത്രങ്ങള്‍ ജനങ്ങള്‍ പിച്ചിച്ചീന്തി- പെണ്‍കുട്ടി പറഞ്ഞു.
അക്രമിസംഘത്തില്‍പ്പെട്ട പുരുഷന്മാര്‍ ഒരു മാസത്തോളമായി തങ്ങളെ ശല്യപ്പെടുത്തുകയാണെന്നും തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലത്രേ.