എസ്ക്കലേറ്റര്‍ അപകടം: 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്
ദില്ലി: ഒടുവില്‍ ഗീത ജതാനി നീതിയുടെ പടവുകള്‍ കയറിയെത്തുകതന്നെ ചെയ്തു. ഒന്പത് വര്‍ഷം മുന്പ് ദില്ലി എയര്‍പോര്‍ട്ടിലെ എസ്ക്കലേറ്റര്‍ പടവുകളില്‍ കുടുങ്ങി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അത് നീതി യുദ്ധത്തില്‍ ഗീതയുടെ വിജയവുമായി.
1999 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ എസ്‌ക്കലേറ്റര്‍ ദുരന്തം നടന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നും ദില്ലിയിലെത്തിയ ഏഴു വയസുകാരി ജ്യോത്സന ജതാനിയും കുടുബവും എസ്‌ക്കലേറ്ററില്‍ കൂടി വിമാനത്താവളത്തിനു പുറത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
എസ്‌ക്കലേറ്ററില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെ പടികളില്‍ കുടുങ്ങിയ ബാഗ് വലിച്ചെടുക്കുന്നതിനിടെ ജ്യോത്സനയും എസ്‌ക്കലേറ്ററിനിടയില്‍ കുടുങ്ങുകയായിരുന്നു.
സ്വന്തം മകള്‍ എസ്‌ക്കലേറ്ററില്‍ കുടുങ്ങി മരിയ്‌ക്കുന്നത് നിസ്സഹായായി നോക്കി നില്‌ക്കാനെ അമ്മയായ ഗീത ജിതാനിയ്‌ക്കു കഴിഞ്ഞുള്ളു.
ജ്യോത്സനയോടൊപ്പം മറ്റു മൂന്നു പേര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 2004ല്‍ ഉപഭോക്തൃ കമ്മീഷന്‍ ജ്യോത്സനയുടെ കുടുംബത്തിന് 38 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‌കാന്‍ ദില്ലി എയര്‍പോര്‍ട്ട് അതോറിറ്റിയോട് ഉത്തരവിട്ടിരുന്നു.
എന്നാല്‍ കമ്മീഷന്റെ ഉത്തരവിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുകയാണ് ചെയ്തത്.
കുട്ടി എസ്‌ക്കലേറ്ററില്‍ കുടുങ്ങിയ സമയത്ത് വിമാനത്താവളത്തിലെ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരാരും സമീപത്തുണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു.
അപകട സമയത്ത് കുട്ടിയുടെ അമ്മ സഹായത്തിനായി ജീവനക്കാരെ വിളിച്ചുവെങ്കിലും ആരും സഹായത്തിനായി എത്തിയിരുന്നില്ല. ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന എസ്ക്കലേറ്റര്‍ അപകടം ലോക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.