യുഎസ്‌ പ്രതിസന്ധി: ഇന്ത്യന്‍ വംശജന്‍ ആത്മഹത്യ ചെയ്‌തു
ലോസ്ആഞ്ചലസ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന അമേരിക്കയില് പൗരന്മാര് ആത്മഹത്യയുടെ വക്കില്. പ്രതിസന്ധിയെത്തുടര്ന്ന് ജോലിനഷ്ടപ്പെട്ട പൗരന്മാരാണ് ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്നത്.
ജീവിതനിലവാരത്തില് പെട്ടന്നുണ്ടായ മാറ്റവും പണം കയ്യിലില്ലാത്ത അവസ്ഥയുമാണ് ഇവരെ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് തള്ളിവിടുന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ലോസ്ആഞ്ചലസില് തൊഴില് നഷ്ടമായ ഒരു ഇന്ത്യന് വംശജന് കുടുംബാംഗങ്ങളെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തതായി അമേരിക്കന് പൊലീസ് വൃത്തങ്ങള് വെളിപ്പെടുത്തി.
എംബിഎ ബിരുദധാരിയായ ഇദ്ദേഹം പ്രമുഖ അക്കൗണ്ടിങ് സ്ഥാപനങ്ങളില് ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്നുണ്ടായ പിരിച്ചുവിടലില് ജോലി നഷ്ടപ്പെട്ട ഇദ്ദേഹം കുറച്ചുകാലമായി തൊഴിലന്വേഷിച്ചുനടക്കുകയായിരുന്നുവത്രേ.
ശനിയാഴ്ച വൈകീട്ട് 6മണിയോടെയാണ് കാര്ത്തിക് രാജാറാം എന്ന നാല്പ്പത്തിയഞ്ചുകാരന് ഭാര്യമാതാവ്, ഭാര്യ , മൂന്ന് മക്കള് എന്നിവരുള്പ്പെട്ട കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. എന്നാല് ഇക്കാര്യം പുറംലോകമറിഞ്ഞത് തിങ്കളാഴ്ച മാത്രമാണ്.
ഇദ്ദേഹത്തിന്റെ വീട്ടില്നിന്നും മൂന്ന് ആത്മഹത്യ കുറിപ്പുകള് കണ്ടുകിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ് മരിച്ചനിലയില് കിടക്കുന്ന ഭാര്യാമാതാവിനെയാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. പിന്നീട് മറ്റുള്ളവരുടെ മൃതദേഹങ്ങള് വീട്ടില് പലയിടത്തുനിന്നായി കണ്ടെടുക്കുകയായിരുന്നു. പത്തൊന്പത്, പന്ത്രണ്ട്, ഏഴ് എന്നീ പ്രായത്തിലുള്ള മൂന്ന് ആണ്കുട്ടികളാണ് കാര്ത്തിക്കിനുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം സിന്സിനാറ്റിയില് പണയത്തില്വച്ച് വീട് ജപ്തിചെയ്തുപോയതിനെത്തുടര്ന്ന് തൊണ്ണൂറുകാരി ആത്മഹത്യചെയ്തത് വാര്ത്തയായിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്