അമേരിക്കയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ്‌
വാഷിംഗ്ടണ്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തിരശ്ശീല വീണിരിയ്ക്കുന്നു.
മാറ്റത്തിന്റെ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നതെന്ന് വിജയാഘോഷങ്ങള്ക്കിടെ ഒബാമ പറയുമ്പോള് അത് അക്ഷരാര്ത്ഥത്തില് സത്യമാകുകയാണ്.
കുറച്ച് വര്ഷങ്ങള് മുമ്പ് വരെ രാജ്യത്തിന്റെ ഭാഗധേയം നിര്ണയിക്കുന്ന തിരഞ്ഞെടുപ്പുകളില് നിന്ന് മുഖം തിരിച്ചുനിന്ന വലിയൊരു ജനവിഭാഗത്തെ രാഷ്ട്രീയ പ്രക്രിയകളിലേക്ക് തിരിച്ചു കൊണ്ടുവരാന് കഴിഞ്ഞുവെന്നതാണ് യഥാര്ഥത്തില് ഇത്തവണത്തെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിജയം.
തിരഞ്ഞെടുപ്പ് പ്രക്രിയകളില് നിന്നും മാറി നില്ക്കുകയെന്ന പ്രവണത അമേരിക്കയില് ആരംഭിയ്ക്കുന്നത് 1960കള് മുതല്ക്കാണ്.
1960ല് 11 കോടിയ്ക്കടുത്ത് വരുന്ന അമേരിക്കന് ജനതയില് ഏഴു കോടിയോളം പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല് വോട്ടവകാശമുള്ളവരുടെ എണ്ണം പിന്നീട് തുടര്ച്ചായി വര്ദ്ധിച്ചപ്പോഴും തിരഞ്ഞെടുപ്പുകളില് വോട്ടു ചെയ്യുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതാണ് കണ്ടത്.
തിരഞ്ഞെടുപ്പുകള് തങ്ങളെ ബാധിയ്ക്കുന്ന കാര്യമല്ലെന്ന ഒരു വിഭാഗത്തിന്റെ ചിന്താഗതികളുടെ പ്രതിഫലനമായിരുന്നു ഇത്. 1960ല് വോട്ടവകാശമുള്ളവരില് 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള് 64ല് അത് 60 ശതമാനമായി ചുരുങ്ങി. 72ല് 55 ശതമാനമായി കുറഞ്ഞ വോട്ടിംഗ് ശതമാനം എണ്ണം 88 ആയപ്പോഴേക്കും 50 ശതമാനത്തിലേക്ക് ഇടിയുകയായിരുന്നു.
1996ലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകളോടുള്ള ജനങ്ങളുടെ വിമുഖത ഏറ്റവും ശക്തമായി പ്രതിഫലിച്ചത്. അക്കൊല്ലം നടന്ന തിരഞ്ഞെടുപ്പില് വെറും 49.08 ശതമാനം വോട്ടര്മാരാണ് പോളിംഗ് ബൂത്തുകളിലെത്തിയത്.
എന്നാല് തൊട്ടടുത്ത തിരഞ്ഞെടുപ്പില് വലിയൊരു മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തര്ക്കങ്ങളിലൂടെ കുപ്രസിദ്ധി നേടിയ 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില് വോട്ട് ചെയ്യുന്നവരുടെ എണ്ണം 56.6 ശതമാനമായി ഉയര്ന്നു.
ഏകദേശം പന്ത്രണ്ടര കോടിയലധികം അമേരിക്കക്കാരാണ് അന്ന് വോട്ട് ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതലാളുകള് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞതവണത്തേത്.
എന്നാല് 2008ല് ഇതിലും കൂടുതല് പേര് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അനുമാനിയ്ക്കപ്പെടുന്നത്. വോട്ടെടുപ്പിന്റെ യഥാര്ഥ കണക്കുകള് പുറത്തു വരാന് ഏതാനും ദിവസങ്ങള് വേണ്ടി വരുമെങ്കിലും ഇത് സംബന്ധിച്ചുള്ള അനൗദ്യോഗിക കണക്കുകള് വെളിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പില് വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായെന്ന് തന്നെയാണ്.
ചരിത്രം കുറിച്ച 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില് വോട്ടെടുപ്പിന്റെ പ്രാധാന്യമറിയാതെ സമൂഹത്തിന്റെ അടിത്തട്ടില് കഴിഞ്ഞിരുന്ന കറുത്ത വംശജരെയും അരാഷ്ട്രീയ ചിന്താഗതികളുമായി നടന്നിരുന്ന അമേരിക്കന് യുവതയെയും ഒരു പോലെ പോളിംഗ് ബൂത്തുകളിലെത്തിയ്ക്കാന് കഴിഞ്ഞതാണ് ഒബാമയുടെ വിജയത്തിന് പിന്നില് പ്രധാന ഘടകങ്ങളിലൊന്നായി പ്രവര്ത്തിച്ചത്.
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടം തിരിയുന്ന യുവതലമുറയ്ക്ക് മുന്നില് ഒബാമ നല്കിയ വാഗ്ദാനങ്ങള് അവരെ രാഷ്ട്രീയ പ്രക്രിയകളിലേക്ക് സജീവമായി തിരിച്ചു കൊണ്ടുവെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications