അഭയ മരിച്ച ദിവസം കോട്ടൂരും പൂതൃക്കയിലും കുര്‍ബാന നടത്തിയില്ലെന്ന് മൊഴി
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ റിമാന്റില്‍ കഴിയുന്ന ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ക്കെതിരെ സിബിഐയ്‌ക്ക് നിര്‍ണായക മൊഴി ലഭിച്ചതായി സൂചന.
കോട്ടൂരും, പൂതൃക്കയിലും മുമ്പ് സേവനമനുഷ്‌ഠിച്ചിരുന്ന രണ്ട് ഇടവകപ്പള്ളികലിലെ ചില വിശ്വാസികളും കപ്യാരുമാണ് മൊഴി നല്‍കിയിട്ടുള്ളത്. അഭയയുടെ ജഡം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയ ദിവസം ഈ വൈദികര്‍ എവിടെയായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് സിബിഐയുടെ കേസ് ഡയറിയിലെ പ്രത്യേക മൊഴികള്‍.
അക്കാലത്ത് കോട്ടയത്തെ മള്ളുശ്ശേരി പള്ളിയിലെ വികാരിയായിരുന്നു പൂതൃക്കയില്‍. കോട്ടൂരാവട്ടെ താഴത്തങ്ങാടി ഇടയ്‌ക്കാട്ടു പള്ളിയിലാണ് സേവനമനുഷ്‌ഠിച്ചിരുന്നത്. അഭയ മരിച്ച ദിവസം രാവിലെ 6നും 7നും ഇടയ്‌ക്ക് ഈ പള്ളികളില്‍ കുര്‍ബാന ചൊല്ലാന്‍ ഇരു വൈദികരും എത്തിയിരുന്നില്ലെന്നാണ് സിബിഐയ്‌ക്ക് ലഭിച്ച മൊഴിയില്‍ വ്യക്തമാകുന്നത്.
ചെറിയ പള്ളികളായതിനാല്‍ ഇവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിമാര്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ കുര്‍ബാനയ്‌ക്കുവന്ന വിശ്വാസികള്‍ മടങ്ങിപ്പോവുകയായിരുന്നുവത്രേ.
ഇതിനിടെ അഭയയുടെ ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തുകയും മേലധികാരികളുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്‌ത എഎസ്‌ഐ അഗസ്റ്റിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ അഗസ്റ്റിനുമായി ഫോണിലും മറ്റുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് സിബിഐ ശ്രമം നടത്തുന്നത്. സംഭവവുമായി ബന്ധമുള്ള ചില മുന്‍ പൊലീസ് ഉദ്യോഗസ്ഥരും സിബിഐയുടെ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications