ഗാസയില്‍ കരയുദ്ധം: മരണം 500 കവിഞ്ഞു
ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ ശനിയാഴ്‌ച രാത്രി ആരംഭിച്ച കരയുദ്ധത്തില്‍ മൂന്ന് ഹമാസ് നേതാക്കളുള്‍പ്പടെ 70 പാലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളാണ്.
ഇസ്രായേല്‍ കരസേന സേനാ വിന്യാസം ആരംഭിച്ചതോടെ വടക്കന്‍ ഗാസ ഫലത്തില്‍ രണ്ടായി വിഭജിയ്‌ക്കപ്പെട്ടു. ഗാസ നഗരത്തിന്റെ ഇരുഭാഗങ്ങളും ഇസ്രായേല്‍ വ്യോമ, കര, നാവിക സേന കയ്യടക്കിയിട്ടുണ്ട്. എട്ടു ദിവസമായി നടക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 509 ആയി. 2500ലേറെ പേര്‍ക്ക് പരിക്കേറ്റു.
ഏറ്റുമുട്ടല്‍ നിര്‍ത്തിവെയ്‌ക്കാന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഗാസ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇസ്രായേലിനെയും ഹമാസിനെയും ഒരു പോലെ വിമര്‍ശിയ്‌ക്കുന്ന ഔദ്യോഗിക പ്രമേയം അംഗീകരിക്കാഞ്ഞതാണ് കാരണം. ലബിയ മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക തള്ളുകയായിരുന്നു.
ഇസ്രായേല്‍ ആക്രമണത്തെ അനുകൂലിയ്‌ക്കുന്ന നിലപാടാണ് യുഎസ് കൈക്കൊണ്ടിരിയ്‌ക്കുന്നത്, ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം പ്രതിരോധിയ്‌ക്കാന്‍ ഇസ്രായേലിന്റെ വ്യോമാക്രമണം മതിയാകുന്നില്ലെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനി പറയുന്നത്.
കരയുദ്ധം ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും അതിന്റെ തീവ്രതയും വ്യാപ്‌തിയും കൂട്ടുമെന്നും ഇസ്രായേല്‍ പ്രസിഡന്റ് എഹൂദ് ഒല്‍മെര്‍ട്ട് പറഞ്ഞു. ഹമാസിനെ തുരത്തുകയാണ് ലക്ഷ്യമെന്നും ഗാസയില്‍ അധിനിവേശം നടത്താന്‍ പദ്ധതിയില്ലെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് പറയുന്നു.
അതേ സമയം ആക്രമണങ്ങളില്‍ കുലുങ്ങുകയില്ലെന്ന നിലപാടിലാണ് ഹമാസ്. ഇസ്രായേല്‍ സൈന്യത്തിന്റെ ശ്‌മാശനഭൂമിയായി ഗാസ മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
ആറു മാസം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഡിസംബര്‍ 27 മുതലാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയത്.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം












Click it and Unblock the Notifications