ലാവലിന്‍ കേസ്: പിണറായി മുഖ്യപ്രതിയായേയ്ക്കും
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമര്‍പ്പിക്കും. ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ മുന്‍ വൈദ്യുതിമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ മുഖ്യപ്രതിയാകുമെന്നാണു സൂചന.
പിണറായിയെക്കൂടാതെ മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റി സ്‌പെഷല്‍ ഓഫീസറായിരുന്ന എന്‍. ശശിധരന്‍നായര്‍, ലാവലിന്‍ കമ്പനി പവര്‍ ഡവലപ്‌മെന്റ് ഡയറക്‌ടറായിരുന്ന ദിലീപ് രാഹുല്‍, കമ്പനി എക്‌സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചിരുന്ന എം.എ നാസര്‍, ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ് ഡയറക്‌ടര്‍മാരായിരുന്ന എസ്. വീരയ്യ, എല്‍.ഇ ഗിരിനാഥ് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് അറിയുന്നു
നേരത്തെ സിബിഐ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കരാര്‍ കാലയളവില്‍ വൈദ്യുതിബോര്‍ഡിന്റെയും ഊര്‍ജവകുപ്പിന്റെയും താക്കോല്‍സ്‌ഥാനങ്ങള്‍ വഹിച്ചിരുന്ന കെ. മോഹനചന്ദ്രന്‍, കെ.ജി രാജശേഖരന്‍ നായര്‍, മാത്യുറോയ്, ആര്‍. ശിവദാസന്‍, എസ്. കസ്‌തൂരിരംഗ അയ്യര്‍, ആര്‍. ഗോപാലകൃഷ്‌ണന്‍, പി.എ സിദ്ധാര്‍ഥ മേനോന്‍, ലാവലിന്‍ കമ്പനി വൈസ് ചെയര്‍മാനായിരുന്ന ക്ലൗസ് ട്രിന്റല്‍ തുടങ്ങി എട്ടുപേരെയാണു പ്രതിചേര്‍ത്തിരുന്നത്.ബോര്‍ഡ് ചെയര്‍മാനായിരുന്ന വി. രാജഗോപാലനെ മരണത്തെത്തുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി.
സംസ്‌ഥാനത്തിനു 374 കോടിരൂപയുടെ നഷ്‌ടംവരുത്തിയ കരാറിനു മുന്‍കൈ എടുത്ത വകുപ്പുമന്ത്രിയെ വിജിലന്‍സ് പ്രതിസ്‌ഥാനത്തുനിന്നു ഒഴിവാക്കിയതു വിവാദമാവുകയും പിന്നീടു ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.
സി.ബി.ഐ. ചെന്നൈ യൂണിറ്റില്‍ അഴിമതിനിരോധന സെല്ലിന്റെ ചുമതല വഹിക്കുന്ന എസ്.പി വെങ്കിട്ടരമണനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പിണറായി വിജയനെ ചെന്നൈ ആസ്‌ഥാനത്തേക്കു വിളിപ്പിച്ചു ചോദ്യംചെയ്‌തതിനു തൊട്ടുപിന്നാലെ അന്വേഷണസംഘം കാനഡയിലെ മോണ്‍ട്രിയാലിലും ക്യുബക്കിലും പോയി തെളിവെടുപ്പു നടത്തിയിരുന്നു.
കരിമ്പട്ടികയിലുള്‍പ്പെടുത്താന്‍ ശിപാര്‍ശചെയ്യപ്പെട്ട ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കാന്‍ പിണറായിക്കുണ്ടായിരുന്ന അമിതതാല്‍പര്യം സ്‌ഥിരീകരിച്ചിരുന്നതായാണ് സൂചന.