Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിപ്പേടി; മാറി ആശങ്കയൊഴിഞ്ഞു

ആലപ്പുഴ: കടല്‍ മാര്‍ഗം ആയുധധാരികളായ എല്‍ടിടിഇ പ്രവര്‍ത്തകര്‍ എത്തിയെന്ന വിവരം എട്ടുമണിക്കൂറോളം കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.

തിങ്കളാഴ്‌ച വൈകീട്ട്‌ നാലുമണിയോടെ പുറത്തുവന്ന വാര്‍ത്ത സൃഷ്ടിച്ച ആശങ്ക രാത്രി 11 മണിയോടെയാണ്‌ ദൂരീകരിക്കപ്പെട്ടത്‌. അര്‍ത്തുങ്കല്‍ തീരത്ത്‌ മീന്‍പിടുത്തം കഴിഞ്ഞ്‌ മടങ്ങിയെത്തിയ തൊഴിലാളികള്‍ അവരുടെ തെര്‍മോക്കോള്‍ വള്ളവും വലയും കരയിലേയ്‌ക്ക്‌ ചുമന്നുകയറ്റുന്ന ദൃശ്യങ്ങള്‍ നാവികസേനയുടെ ഹെലിക്കോപ്‌റ്ററില്‍ ഉള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടൊപ്പം മീന്‍പിടുത്തം കഴിഞ്ഞ്‌ മടങ്ങിയ അര്‍ത്തുങ്കല്‍ സ്വദേശി ബെന്നിയുടെ വലിയ വള്ളത്തില്‍ നിന്നും എന്‍ജിനും മറ്റുപകരണങ്ങളും ചെറിയ വള്ളങ്ങളില്‍ കരയിലേയ്‌ക്ക്‌ അടുപ്പിക്കുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്‌ ഭീകരരാണെന്ന്‌ തെറ്റിദ്ധരിച്ച സേന പൊലീസിനും ഇന്റലിജന്‍സ്‌ വിഭാഗത്തിനും വിവരം കൈമാറി.

ഇതേത്തുടര്‍ന്ന്‌ ആലപ്പുഴ, എറണാകുളം ജില്ലകളിലേയ്‌ക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ച്‌ പൊലീസ്‌ പരിശോധന നടത്തി. തീരരക്ഷാസേനയുടെ കപ്പലുകളും നാവികസേനയുടെ ഹെലിക്കോപ്‌റ്ററുകളും പരിശോധനയില്‍ പങ്കുചേര്‍ന്നു. അരൂര്‍ പാലത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ്‌ സംഘമാണ്‌ തമിഴ്‌ പുലികളാണ്‌ വന്നിറങ്ങിയതെന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയത്‌.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ എല്ലാവരും ആശങ്കയിലാണ്ടു. ഇതിനിടെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും പുലികള്‍ സംസ്ഥാനത്തെത്തിയതായി സംശയമുണ്ടെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞതോടെ ജനങ്ങള്‍ തീര്‍ത്തും ഭീതിയിലായി.

പുലിവാര്‍ത്ത പരന്നതോടെ കൊച്ചിയിലെ നാവിക ആസ്ഥാനം, നെടുമ്പാശേരി വിമാനത്താവളം തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

വിവരമറിഞ്ഞ്‌ ഡിജിപി ജേക്കബ്‌ പുന്നൂസും സംഘവും ചേര്‍ത്തലയിലെത്തി. എന്നാല്‍ രാത്രി പത്തരയോടെ ഡിജിപിയും സംഘവും അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്റിങ്‌ സെന്ററിന്‌ സമീപം നടത്തിയ പരിശോധനയിലാണ്‌ പുലികള്‍ വന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ തെളിഞ്ഞത്‌.

ബെന്നിയുടെ മീന്‍പിടുത്ത ഉപകരണങ്ങള്‍ സൂക്ഷിച്ച കെട്ടിടം കൂടി പരിശോധിച്ചശേഷമാണ്‌ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+