ഉത്തര കൊറിയ വിവാദ റോക്കറ്റ് പരീക്ഷണം നടത്തി
ടോക്കിയോ: ലോക രാജ്യങ്ങളുടെ കനത്ത എതിര്‍പ്പും മുന്നറിയിപ്പുകളും അവഗണിച്ച് ഉത്തരകൊറിയ വിവാദ റോക്കറ്റ് വിക്ഷേപിച്ചു.
വാര്‍ത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിനുപയോഗിക്കുന്ന റോക്കറ്റാണ് വിക്ഷേപിച്ചതെന്ന് കൊറിയ പറയുന്നുണ്ടങ്കിലും അമേരിക്കവരെ ആക്രമണപരിധിയുള്ള ഭൂഖാണ്ഡാന്തര മിസൈലാണ് ഇതെന്നാണ് ലോകം സംശയിക്കുന്നത്. റോക്കറ്റ് വിക്ഷേപണം ജപ്പാനും തെക്കന്‍ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമയം രാവിലെ 8.30 നാണ് തീര പ്രദേശമായ മുസുദാന്‍ റിയില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. ജപ്പാന് മുകളിലൂടെ പറന്ന റോക്കറ്റ് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ വ്യക്തമാക്കി.മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാവുന്ന ഈ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍നിന്ന് പിന്തിരിയണമെന്ന് അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വടക്കന്‍ കൊറിയയോട് ആവശ്യപ്പെട്ടിരുന്നു.
മിസൈല്‍ അവശിഷ്ടങ്ങള്‍ തങ്ങളുടെ പ്രദേശത്ത് പതിക്കുന്നത് തടയാന്‍ ജപ്പാന്‍, റഷ്യ, തെക്കന്‍ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മിസൈല്‍ വേധ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലുകള്‍ പസഫിക് കടലില്‍ വിന്യസിച്ചിരുന്നു.
ബഹിരാകാശ ഗവേഷണ പരിപാടിയുടെ ഭാഗമാണ് റോക്കറ്റ് വിക്ഷേപണം എന്നാണ് ഉത്തരകൊറിയ പറയുന്നത്. എന്നാല്‍ അമേരിക്കയിലെ അലാസ്ക്ക വരെ അക്രമിയ്ക്കാവുന്ന തയോപോഡോങ്-2 എന്ന ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിക്കുകയാണ് യഥാര്‍ഥത്തില്‍ അവര്‍ ചെയ്യുന്നതെന്നാണ് ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ആരോപണം.
ബാലിസ്റ്റിക്ക് മിസൈലുകളുടെ പരീക്ഷണം നടത്തരുതെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ലംഘിച്ചുകൊണ്ടാണ് ഉത്തരകൊറിയ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതെന്നും ഇവര്‍ പറയുന്നു. 2006 ജൂലായില്‍ തയോപോഡോങ്-2 ഉത്തരകൊറിയ പരീക്ഷിച്ചിരുന്നെങ്കിലും അത് പൂര്‍ണവിജയമായിരുന്നില്ല. 2006 ഒക്ടോബറില്‍ അവര്‍ ആണവപരീക്ഷണവും നടത്തിയിരുന്നു.