ഐല കൊടുങ്കാറ്റ്: ബംഗാളില്‍ 32 മരണം
കൊല്‍ക്കത്ത: പശ്ചിമബാംഗാള്‍, ഒറീസ തീരത്ത് വീശിയടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 32 ആയി.
ബംഗാളില്‍ കൊല്‍ക്കത്ത, 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപുര്‍ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായത്. ബംഗാളിന്റെയും സിക്കിമിന്റെയും പലഭാഗങ്ങളിലും ഒറ്റദിവസം മാത്രം 25 സെന്റീമീറ്ററിലേറെ മഴ പെയ്‌തു.
ബംഗാളില്‍ കാറ്റിലും മഴയിലും പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം സ്‌തംഭിച്ചു. തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. 24 സൗത്ത് പര്‍ഗാനാസില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‌കി. ഇവിടെനിന്ന് നാല്‌പതിനായിരംപേരെ ഒഴിപ്പിച്ചു. കനത്ത മഴയില്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ തീരത്തു ജനജീവിതം അപ്പാടെ സ്തംഭിച്ചിരിക്കുകയാണ്. പേരമാരി ശക്തമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിമാന സര്‍വീസും നിര്‍ത്തിവെയ്ക്കേണ്ടി വന്നു.
തീരത്തുനിന്ന് 110 കിലോമീറ്റര്‍ അകലെ കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെയാണ് 100-120 കിലോമീറ്റര്‍ വേഗത്തില്‍ ബംഗാളില്‍ ആഞ്ഞടിച്ചത്. കൊല്‍ല്‍ക്കത്തയിലും സൗത്ത് പര്‍ഗാനാസിലുമാണ് കൊടുങ്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്.
മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഒറീസ്സ, ബംഗാള്‍ തീരങ്ങളില്‍ സമുദ്രം അപകടകരമാംവിധം പ്രക്ഷുബ്ധ്‌മാണെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പശ്ചിമബംഗാള്‍ സൈനികസഹായം തേടി.
ഒറീസ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളായ കട്ടക്ക്, ജഗദ്സിങ്പുര്‍, കേന്ദ്രപ്പാറ, ഭദ്രക്, ബാലേശ്വര്‍, എന്നിവിടങ്ങളില്‍ കനത്തമഴയെത്തുടര്‍ന്നു വന്‍നാശനഷ്ടങ്ങളുണ്ടായി. അഥര്‍ബാങ്കി, ഗബാജിദിഹ, ജഗദ്ജോരി മേഖലകളില്‍ 1000 ഏക്കറോളം കൃഷി നശിച്ചതായാണു കണക്ക്. എന്നാല്‍, ഒറീസയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
'ഐല' ഉടന്‍ ബംഗാള്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വിഭാഗം അറിയിച്ചു.












Click it and Unblock the Notifications