പെണ്‍വാണിഭത്തിലൂടെ 9125കോടി ബിസിനസ്
ബാംഗ്ലൂര്‍: രാജ്യത്ത് പെണ്‍വാണിഭത്തിലൂടെ 9125കോടിരൂപയുടെ ബിസിനസ് നടന്നുവെന്ന് കണക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുറ്റാന്വേഷണ വിഭാഗം മേധാവികളുടെ യോഗത്തില്‍ ആന്ധ്രാപ്രദേശിലെ ക്രൈംബ്രാഞ്ച് വിഭാഗം ഐജി ഉമാപതിയാണ് ഞെട്ടിക്കുന്ന ഈ കണക്ക് അവതരിപ്പിച്ചത്.
രാജ്യത്തു മാത്രമല്ല വിദേശങ്ങളിലേക്കുകൂടി നീളുന്ന സംഘടിതസ്വഭാവമുള്ള കച്ചവടമേഖലയായി ഇത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിവസം 25കോടി രൂപയാണ് പെണ്‍വാണിഭത്തിനായി ഇന്ത്യയില്‍ ചെലവഴിക്കപ്പെടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു കണക്കിനെ അടിസ്ഥാനമാക്കി ഉമാപതി വിശദീകരിച്ചു.
30ലക്ഷം പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രത്തിലാണ് ഏറ്റവും കൂടിതല്‍ പേര്‍. ഇവിടെ നാലു ലക്ഷം പേരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
പശ്ചിമബംഗാളാണ് തൊട്ടുപിന്നില്‍-3.6ലക്ഷം. ആന്ധ്രപ്രദേശ് 3.2ലക്ഷം, തമിഴ്‌നാട് 3ലക്ഷം, ഉത്തര്‍പ്രദേശ് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 2.7, 1.9 ലക്ഷം വീതം ആളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തിന്റെ ഏത് കോണിലിരിക്കുന്ന ആവശ്യക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആവശ്യാനുസരണം പെണ്‍കുട്ടികളെ എത്തിക്കുന്ന രീതിയില്‍ പുരോഗമിച്ചിരിക്കുന്ന ഈ ബിസിനസിന് ഇതിന് വല്ലാത്ത ഒരു സംഘടിത സ്വഭാവം കൈവന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
റെയ്‌ഡുകള്‍ നടക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ പിടികൂടുന്നത് പെണ്‍വാണിഭ റാക്കറ്റില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉണ്ടെന്നുള്ളതിന് തെളിവാണ്.
ദാരിദ്ര്യവും സമൂഹത്തില്‍ സ്‌ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദവും പെണ്‍കുട്ടികള്‍ ഇത്തരക്കാരുടെ വലയില്‍ അകപ്പെടാന്‍ കാരണമാകുന്നുണ്ടെന്ന് ഉമാപതി ചൂണ്ടിക്കാട്ടുന്നു.