ഷോപ്പിയാന്‍ കേസ് : പൊലീസുകാര്‍ക്ക് ക്ലീന്‍ചിറ്റ്
ഷോപ്പിയാനില്‍ 22 വയസുളള നിലോഫര്‍, ഭര്‍തൃസഹോദരി 17 കാരി ആസിയ എന്നിവരെ കഴിഞ്ഞ മെയ് 30ന് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവമാണ് സിബിഐ അന്വേഷിച്ചത്. ശ്രീനഗറില്‍ 47 ദിവസം നീണ്ട പ്രക്ഷോഭത്തിന് ശേഷമായിരുന്നു കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം സിബിഐ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംഭവത്തില്‍ തെറ്റായ തെളിവുകളെയും സാക്ഷികളെയും സൃഷ്ടിച്ചുവെന്ന കുറ്റത്തിന് പോസ്റ്റുമോര്‍ട്ടം നടത്തിയ ആറു ഡോക്ടര്‍മാരടക്കം 13 പേര്‍ക്കെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ ശരിയാംവണ്ണം പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെന്നും ആന്തരാവയവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സംഘവും നടത്തിയ രണ്ടാമത് പോസ്റ്റുമോര്‍ട്ടത്തില്‍ ഒരു യുവതി കന്യകയാണെന്ന് കണ്‌ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബലാല്‍സംഗം നടന്നിട്ടില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ആരോപണ വിധേയരായ നാലു പോലീസുകാര്‍ക്ക് സംഭവത്തില്‍ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് പെണ്‍കുട്ടികള്‍ മരിച്ചിരിക്കുന്നത്. സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ കാശ്മീര്‍ താഴ്‌വരയിലെങ്ങും തിങ്കളാഴ്ച തന്നെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.