ആനുകൂല്യത്തിന് നികുതി: ഇടത്തരക്കാരന് തിരിച്ചടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയമം ബാധകമാകുമെങ്കിലും പുതിയ പരിഷ്‌ക്കാരം കൂടുതല്‍ ബാധിയ്ക്കുക സ്വകാര്യമേഖലയിലെ ഇടത്തരക്കാരെയാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. സ്വകാര്യ മേഖലയില്‍ കുറഞ്ഞ അടിസ്ഥാന ശംബളവും കൂടുതല്‍ ആനുകൂല്യങ്ങളുമെന്ന രീതിയാണ് ബഹുഭൂരിപക്ഷം തൊഴിലുടമകളും പിന്തുടരുന്നത്. പുതിയ പരിഷ്ക്കാരമനുസരിച്ച് അന്പതിനായിരം രൂപ ശംബളമുള്ള ജീവനക്കാരന്‍ 15000 രൂപയെങ്കിലും നികുതി നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശംബളമല്ലാതെ ലഭിയ്ക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും പുതിയ നികുതി ബാധകമാണ്.
തൊഴിലുടമ താമസസൗകര്യം നല്‍കുന്നുണ്ടെങ്കില്‍ അടിസ്ഥാന ശംബളത്തിന്റെ 15 ശതമാനം വരുമാനത്തോട് ചേര്‍ത്ത് നികുതി ഈടാക്കും. കന്പനി വാഹനസൗകര്യം നല്‍കുകയാണെങ്കില്‍ യഥാര്‍ത്ഥ ചെലവും ഡ്രൈവറുടെ ശംബളവും വരുമാനത്തോട് ചേര്‍ത്ത് നികുതി നിശ്ചയിക്കും. കന്പനി ചെലവിലുള്ള വിനോദയാത്രകള്‍-ക്ലബ് അംഗത്വം, പാചകവാതകം-വൈദ്യുതി-വെള്ളം തുടങ്ങിയ ചെലവുകള്‍ വീട്ടുജോലിക്കാരനും തോട്ടക്കാരനുമുള്ള ശംബളം, തുടങ്ങിയവയെല്ലാം വരുമാനത്തോട് ചേര്‍ത്ത് നികുതി ഏര്‍പ്പെടുത്തും.
ഇതിന് പുറമെ ഓഫീസ് സമയത്തിന് ശേഷം കഴിയ്ക്കുന്ന ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, എല്‍ഐസി പ്രീമിയം, 15000 രൂപയില്‍ കൂടുതലുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കൂടി ഈടാക്കുന്നതോടെ ജീവനക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതമയമാകും. നികുതി പരിഷ്ക്കാരം നടപ്പാവുന്നതോടെ വരുമാനത്തിന്റെ 30 ശതമാനം വരെ സര്‍ക്കാരിന് തിരിച്ച് നല്‍കേണ്ട സ്ഥിതിയാണ് സംജാതമാവുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ പുരുഷന്മാര്‍ക്ക് 1.60 ലക്ഷം രൂപ വരെയും സ്ത്രീകള്‍ക്ക് 1.90 ലക്ഷം രൂപ വരെയുമുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. 1.60 മുതല്‍ മൂന്നു ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനവും 3 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് ഇപ്പോഴത്തെ നികുതി നിരക്ക്. പുതിയ ഭേദഗതിയോടെ മൂന്നു ലക്ഷത്തിനു താഴെ വരുമാനമുള്ളവരില്‍ പലരും നികുതിവലയ്ക്കുള്ളില്‍ അകപ്പെടാന്‍ സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസമാണ് '2009ലെ ആദായനികുതി' നിയമം ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവിറക്കിയത്. നേരത്തെ ജീവനക്കാരുടെ അനുബന്ധ ആനുകൂല്യങ്ങള്‍ക്കുള്ള നികുതി (ഫ്രിഞ്ച് ബെനഫിറ്റ് ടാക്‌സ്) തൊഴിലുടമയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇത് എടുത്തു കളഞ്ഞിരുന്നു. ഇതുവഴി സര്‍ക്കാരിന് നേരിട്ട നഷ്ടം നികത്തുകയാണ് പുതിയ നികുതി പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദ്ദഫലമായാണ് ഇത്തരമൊരു നടപടിയെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
ജീവനക്കാരുടെ ശംബളത്തില്‍ നിന്ന് നികുതി ഈടാക്കുന്നതിനാല്‍ തൊഴിലുടമയ്ക്ക് പുതിയ ബാധ്യതകളൊന്നും വഹിയ്ക്കേണ്ടി വരില്ല.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍ കാല പ്രാബല്യത്തിലാണ് നികുതി ഈടാക്കുക. അങ്ങനെയാണെങ്കില്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഏപ്രില്‍ മുതലുള്ള 12 മാസത്തെ നികുതിയും അധിക നികുതിയും നല്‍കേണ്ടി വരും.












Click it and Unblock the Notifications