പാട്ടുകാരന്‍ ഇനി ആകാശദീപങ്ങളില്‍
ഒട്ടേറെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരച്ചടങ്ങ്. മൂത്തമകന്‍ ജിതിന്‍ കൃഷ്ണനാണ്‍ ചിതയ്ക്ക് തീകൊളുത്തിയത്.
ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി.ബി. സലിം, മേയര്‍ എം. ഭാസ്‌കരന്‍, എം.കെ. രാഘവന്‍ എം.പി., ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ തുടങ്ങി ജിവിതത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിലാണ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചത്.
വ്യാഴാഴ്ച കാലത്ത് പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലും കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വെച്ച ഭൗതികശരീരം ഒരുനോക്കുകാണാന്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങളെത്തി.
രണ്ടിടത്തും ആരാധകരും സുഹൃത്തുക്കളുമെല്ലാം ഏറെനേരം കാത്തുനിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി നല്‍കിയത്. ജനപ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരുമെല്ലാം ടൗണ്‍ഹാളിലെത്തി ഗിരീഷ് പുത്തഞ്ചേരിക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാനസര്‍ക്കാരിനുവേണ്ടി വ്യവസായമന്ത്രി എളമരം കരീം പുഷ്പചക്രം സമര്‍പ്പിച്ചു.
എം.ടി. വാസുദേവന്‍നായര്‍, ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, വി.എം.വിനു, ജയരാജ്, ഹരിദാസ്, കമല്‍, സത്യന്‍ അന്തിക്കാട്, മേജര്‍ രവി, ഹരിഹരന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രാജസേനന്‍, ഷാജൂണ്‍ കാര്യാല്‍, ലാല്‍ജോസ്, സംഗീതസംവിധായകരായ ബേണി ഇഗ്‌നേഷ്യസ്, വിദ്യാസാഗര്‍, രാജാമണി, ഔസേപ്പച്ചന്‍, വിദ്യാധരന്‍, അലക്‌സ്‌പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷഹബാസ് അമന്‍, തുടങ്ങിയവരെല്ലാം അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു.