കരുണാകരന്റെ പിന്‍ഗാമി പത്മജയെന്ന് പ്രമേയം
തിരുവനന്തപുരം: ശനിയാഴ്ച മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ വസതിയായ 'കല്യാണി'യില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗം കരുണാകരന്റെ പിന്‍ഗാമിയായി മകള്‍ പത്മജയെ പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി.
ലീഡറുടെ നേതൃത്വം അംഗീകരിക്കുന്നവരാണ് യഥാര്‍ഥ ഐ ഗ്രൂപ്പെന്നും ലീഡറോടൊപ്പം പാര്‍ട്ടിയിലേക്കു തിരിച്ചു വന്ന ബൂത്തുതലം വരെയുള്ള മുഴുവന്‍ നേതാക്കള്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു.
ആര്‍ക്കൊപ്പം നില്‍ക്കണമെന്നതു തീരുമാനിക്കാന്‍ കരുണാകരനെയും പിന്‍ഗാമിയായ പത്മജയെയും ചുമതലപ്പെടുത്തുന്നെന്നുവെന്ന കെപിസിസി നിര്‍വാഹകസമിതി അംഗം ത്രിവിക്രമന്‍ തമ്പി അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കി.
ഉമ്മന്‍ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ച കാര്യം പത്മജ യോഗത്തെ അറിയിച്ചു. രമേശ് ചെന്നിത്തലയുമായും ചര്‍ച്ചനടത്തിയിരുന്നു. ആരാണോ കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കുന്നത് അവര്‍ക്കൊപ്പം നില്‍ക്കാനാണു യോഗത്തില്‍ പൊതുവേ ഉയര്‍ന്ന ധാരണ.
ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍ഗണന. മേയ് അഞ്ചിനു സമവായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പേ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന അന്തിമ തീരുമാനം കരുണാകരന്‍ പ്രഖ്യാപിക്കും.
1992ല്‍ പാര്‍ട്ടിയില്‍ സമവായം ഉണ്ടായപ്പോള്‍ 60% സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും ബാക്കി എ ഗ്രൂപ്പിനുമായിരുന്നു. ഐ ഗ്രൂപ്പിന്റെ പങ്കില്‍നിന്ന് 10% തിരുത്തല്‍വാദികള്‍ക്കു നല്‍കാനായിരുന്നു ധാരണ. അന്നത്തേതിന് ആനുപാതികമായ പ്രാതിനിധ്യം ഐ ഗ്രൂപ്പ് ഇത്തവണ ആവശ്യപ്പെടും.
കെപിസിസി വൈസ്പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി പി.കെ. ഗോപി, സെക്രട്ടറി ജോസി സെബാസ്റ്റിയന്‍, കെ. കരുണാകരന്‍ പിള്ള, ത്രിവിക്രമന്‍ തമ്പി, ഇബ്രാഹിംകുട്ടി കല്ലാര്‍, എഐസിസി. അംഗം കാവല്ലൂര്‍ മധു, കെപിസിസി അംഗങ്ങളായ വഞ്ചിയൂര്‍ മോഹന്‍, മുട്ടട നാഗപ്പന്‍, മുന്‍ മന്ത്രി എം.ടി പത്മ തുടങ്ങിയവര്‍ .യോഗത്തില്‍ പങ്കെടുത്തു.