ക്രിസ്ത്യന്‍-മുസ്ലീം വര്‍ഗ്ഗീയത വളരുന്നു: വിഎസ്
ജോസഫ് - മാണി ലയനം ക്രിസ്ത്യന്‍ മതപുരോഹിതരുടെ പിന്തുണയോടെയാണ് നടന്നിട്ടുള്ളതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇക്കാര്യം സഭ തന്നെ വ്യക്തമാക്കാന്‍ തയ്യാറാവണം. നാലുവര്‍ഷക്കാലം ജോസഫിന് ഇടതുമുന്നണിയില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മാണിയുടെ കേരളാ കോണ്‍ഗ്രസില്‍ ലയിച്ച് യുഡിഎഫിലേയ്ക്ക് പോകാന്‍ പെട്ടെന്ന് പ്രേരണയുണ്ടായതിന് പിന്നില്‍ എവിടുന്നോ സമ്മര്‍ദ്ദമുണ്ടായിഎന്ന് വ്യക്തമാണ്.
സെക്യുലര്‍, സെക്യുലര്‍ എന്ന് ഇടയ്ക്കിടെ വിളിച്ചുപറയുന്ന ഉമ്മന്‍ ചാണ്ടിയും കൂട്ടരും മുഖം മൂടിയണിഞ്ഞ് വര്‍ഗ്ഗീയത വളര്‍ത്തുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവരെ മതതീവ്രവാദ സംഘടനയായി കരുതേണ്ടി വരുമെന്ന് ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു.
ദേശീയ പാത വികസന വിഷയത്തില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമെടുപ്പ് പ്രശ്‌നങ്ങള്‍ ലാത്തിച്ചാര്‍ജ്ജില്‍ തീരില്ല. വെടിവയ്പ്പ് തന്നെ വേണ്ടിവരും.. പാതയുടെ വീതി 30 മീറ്റര്‍ മതിയെന്ന സര്‍വ്വകക്ഷി സംഘത്തിന്റെ ആവശ്യത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചിട്ടില്ല. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം ആവശ്യമെങ്കില്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിച്ച് സംസ്ഥാനം അന്തിമ തീരുമാനമെടുക്കും.
സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ചിട്ടുള്ള ദേശീയ പാതകള്‍ക്ക് ആവശ്യത്തിന് വീതിയുണ്ട്. ഇത് മാത്രമല്ല റോഡിന്റെ നടുക്ക് പൂന്തോട്ടം പോലും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കുറേപ്പേര്‍ക്ക് ലാഭമുണ്ടാക്കാനായി മാത്രം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടയ്ക്കാനാവില്ല.
സാമുദായിക രാഷ്ട്രീയത്തിന്റെ സംസ്‌കരിച്ച പേരാണ് സ്വത്വ രാഷ്ട്രീയമെന്നും ഇതിനോട് യോജിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായികാടിസ്ഥാനത്തില്‍ സംഘടിയ്ക്കാനുള്ള പ്രവണത ശക്തിയാര്‍ജ്ജിയ്ക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതവികാരം വോട്ട് നേടാനായി ഉപയോഗിയ്ക്കുന്നു. ഇത് നല്ല പ്രവണതയല്ല.