മന്ത്രിയുടെ ശാസന ഡോക്ടര്‍മാര്‍ തള്ളി
ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് പല താലൂക്ക്, ജില്ലാ ആശുപത്രികളിലും ഒപി അടക്കമുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ആരോഗ്യ വകുപ്പില്‍ സ്‌പെഷ്യല്‍റ്റി കേഡര്‍ നടപ്പാക്കിയതോടെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം താളംതെറ്റിയതിനെതിരെ വ്യാപകമായി രോഷമുയര്‍ന്നിട്ടുണ്ട്.
കാലവര്‍ഷത്തിന്റെ ആരംഭത്തോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിത്തുടങ്ങുന്നതിനിടെയാണ് വകുപ്പും ഡോക്ടര്‍മാരും തമ്മിലുള്ള യുദ്ധവും ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ ഒട്ടേറെ രോഗികള്‍ ഡോക്ടര്‍മാരെ കാണാനാവാതെ ദുരിതമനുഭവിച്ചു.
പല ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോവുകയും പകരം ആളെത്താത്തതുമാണ് പ്രശ്‌നമായത്. പല ഡോക്ടര്‍മാരും ജോലിക്ക് ഹാജരായശേഷം ലീവെടുത്ത് പോവുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ 24 മണിക്കൂറിനകം ഡോക്ടര്‍മാര്‍ നിയമനം ലഭിച്ച സ്ഥലങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യമന്ത്രി നിര്‍ദേശംനല്‍കിയിരുന്നു. ഇത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതാക്കള്‍ പറയുന്നു.
അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളയുകയാണെന്ന് അവര്‍ പറഞ്ഞു. ജില്ല വിട്ട് നിയമനം ലഭിച്ചിട്ടുള്ള ഡോക്ടര്‍മാരാണ് ജോലിക്ക് ഹാജരാകാത്തത്. തുടര്‍നടപടികള്‍ ആലോചിക്കാന്‍ ശനിയാഴ്ച കെ ജി എം ഒ. എ യുടെ അടിയന്തര യോഗം ചേരുന്നുണ്ട്.
സമരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. ജോലിക്ക് ഹാജരാകാന്‍ മതിയായ സമയം അനുവദിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. പലയിടത്തും ഒഴിവുള്ള കാഷ്വാലിറ്റി ഡോക്ടര്‍മാരുടെ നിയമനം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കാഷ്വാലിറ്റി ജോലിയും സ്‌പെഷ്യലിസ്റ്റുകള്‍ നിര്‍വഹിക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു.
ജോലിക്ക് ഹാജരാകാത്ത കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ വിവരം ശേഖരിച്ച് വരികയാണെന്നും നടപടി ഉടന്‍ പൂര്‍ത്തിയാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.