അബ്ദുള്ളക്കുട്ടിയെ സ്ത്രീയ്‌ക്കൊപ്പം പിടിച്ചെന്ന്
എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ എം. ചന്ദ്രനാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. അബ്ദുല്ലക്കുട്ടിയെയും ഒരുസ്ത്രീയെയും പൊന്‍മുടിയിലേക്കു പോകുംവഴി ബെന്‍സ് കാര്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നായിരുന്നു ചന്ദ്രന്റെ ആരോപണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അബ്ദുള്ളക്കുട്ടി കാറില്‍ വിതുരയിലെത്തിയത്. അഡ്വക്കേറ്റ് മുജീബ് എന്നയാളാണ് അബ്ദുള്ളക്കുട്ടിയുടെ കാറോടിച്ചിരുന്നത്. വിതുര ബസ് സ്‌റ്റേഷനുസമീപം സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതുകണ്ട് കാര്‍ തിരിച്ചോടിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറ്റുകയായിരുന്നു.
പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും കാറിലുണ്ടായിരുന്നു. ഈ കാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു കാറും തൊട്ടുപിറകേ വിതുര പോലീസ് സ്‌റ്റേഷനില്‍ത്തന്നെ എത്തി ഇതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.
ആദ്യം എംഎല്‍എക്കെതിരെയും പിന്നീട് വിതുര എസ്.ഐക്കെതിരെയുമാണ് ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയത്. വ്യവസായിയായ പ്രസാദ് എന്നയാളും കുടുംബവുമായിരുന്നു മറ്റേ കാറില്‍ ഉണ്ടായിരുന്നത്.
20 മിനിട്ടോളം സ്‌റ്റേഷനില്‍ ചെലവഴിച്ചശേഷം പോലീസ് അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ഇതിനിടെ എംഎല്‍എയെ സ്ത്രീയ്‌ക്കൊപ്പം പിടികൂടിയെന്ന സന്ദേശം പരന്നു. ചില ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് വരെ വന്നുതുടങ്ങി.
ഇതിനെത്തുടര്‍ന്ന് വിതുര സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടി എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു.
സ്വകാര്യ ആവശ്യത്തിന് പൊന്മുടിയിലേക്ക് പോകുകയായിരുന്നെന്ന് എംഎല്‍എ അറിയിച്ചിരുന്നുവെന്ന് വിതുര എസ്.ഐ സിഎസ് വിനോദ് പറയുന്നു.
രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ ചേര്‍ത്തുവച്ച് തന്നെ കരിവാരിത്തേയ്ക്കാന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
സഭ പിരിയാന്‍നേരത്തായിരുന്നു ചന്ദ്രന്റെ ആരോപണം . വൈകിട്ട് നാലോടെയാണു വിതുരയില്‍ അബ്ദുല്ലക്കുട്ടിയെ തടഞ്ഞത്. ഏതാണ്ട് ഇതേ സമയത്തു തന്നെയാണു ചന്ദ്രന്‍ സഭയില്‍ ആരോപണം ഉന്നയിച്ചതും.