സൗദിയില്‍ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം
ജിദ്ദ: വൈകിപ്പറക്കുകയെന്നത് ഇപ്പോള്‍ വിമാനങ്ങളുടെ ശീലമാണ്. ഇതുകൊണ്ട് യാത്രക്കാര്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്ക് കണക്കില്ല. സൗദിയില്‍ ഇനി വിമാനങ്ങളുടെ ഈ ശീലം നടക്കില്ല, കാരണം വൈകിപ്പറന്നാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
സൗദി വിമാനത്താവളങ്ങള്‍ വഴി കടന്നുപോകുന്ന ഏത് വിമാനവും വൈകിയാല്‍ ഓരോ മണിക്കൂറിനും യാത്രക്കാര്‍ക്ക് 300 റിയാല്‍ വീതം(ഏകദേശം 3,600)യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിേണ്ടിവരും.
ഒരു മണിക്കൂറാണ് വിമാനം വൈകുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് ശീതളപാനീയങ്ങളും മൂന്നുമണിക്കൂര്‍ വൈകിയാല്‍ ഭക്ഷണവും ആറുമണിക്കൂര്‍ വൈകിയാല്‍ താമസസൗകര്യവും ഏര്‍പ്പാടാക്കിക്കൊടുക്കേണ്ടിയും വരും. സൗദി ജനറല്‍ അതോറിറ്റി ഏഫ് ഏവിയേഷന്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഒരു ദിവസം വരെ വൈകിയാല്‍ പരമാവധി 3,000 റിയാലാണു (36,000 രൂപ) നഷ്ടപരിഹാരം. എന്നാല്‍ വിമാനത്തിന്റെ സമയമാറ്റം 14 ദിവസം മുന്‍പു തന്നെ യാത്രക്കാരെ അറിയിക്കുകയാണെങ്കില്‍ വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. നിയമം പാലിക്കാന്‍ വിമാന കമ്പനികള്‍ തയാറാകാത്തപക്ഷം അവരുടെ സൗദിയിലെ ലൈസന്‍സ് റദ്ദാക്കാന്‍ ജിഎസിഎയ്ക്ക് അധികാരം ഉണ്ടായിരിക്കും. വിമാന കമ്പനികളില്‍ നിന്ന് 50,000 റിയാല്‍ (ആറു ലക്ഷം രൂപ) വരെ പിഴയും ഈടാക്കാം.
വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും യാത്ര മുടങ്ങുകയും ചെയ്താല്‍ യാത്രക്കാരുടെ താമസച്ചെലവുകള്‍ വിമാന കമ്പനികള്‍ വഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. യാത്രക്കാര്‍ക്കു ഭക്ഷണസൌകര്യം ഉറപ്പാക്കുകയും വേണം.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന യാത്രികര്‍ക്കു ടിക്കറ്റ് നല്‍കിയ ശേഷം യാത്ര നിഷേധിക്കുകയോ അത്യാവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ 200% തിരിച്ചു നല്‍കണം. യാത്ര തടഞ്ഞതിന്റെ നഷ്ടപരിഹാരത്തിനു പുറമെയാണിതെന്നും നിയമത്തില്‍ പറയുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ എയര്‍ലൈനുകള്‍ക്കും നിയമം ബാധകമാണ്.