ആഭ്യന്തരമന്ത്രിക്കസേര ലക്ഷ്യമിട്ട് സുധീരന്
ആഭ്യന്തരമന്ത്രിക്കസേരയിലേയ്ക്കുള്ള തന്റെ വഴി എളുപ്പമാക്കാനായി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനായി തന്റെ നിലയിലുള്ള ശ്രമങ്ങളും സുധീരന്‍ തുടങ്ങിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ പരിശ്രമിക്കുന്ന രമേശ് ചെന്നിത്തല, കെ ശങ്കരനാരായണന്‍, വയലാര്‍ രവി എന്നിവരുടെ നീക്കങ്ങളോട് സുധീരന്‍ ഇതുവരെ പ്രതകരിക്കാത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയെ മുഖ്യനാക്കണമെന്ന് എംഎല്‍എമാര്‍ക്കിടയില്‍ കാംപെയിന്‍ നടത്താന്‍ കഴിയുന്ന നേതാക്കളുടെ ഒരു കൂട്ടായ്മയുണ്ടാക്കാനാണത്രേ സുധീരന്‍ ശ്രമിക്കുന്നത്.
ഇക്കാര്യത്തില്‍ കടുത്ത ചെന്നിത്തല വിരോധിയായ പിസി ചാക്കോ, പ്രഫസര്‍ കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ശക്തമായ പിന്തുണ സുധീരനുണ്ടത്രേ. ഇവര്‍ക്കൊന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമില്ലെങ്കിലും ചെന്നിത്തല മുഖ്യന്റെ കസേരയില്‍ വരുന്നത് തടയിടുകയെന്ന പൊതുവികാരമാണ് ഇവരെ നയിക്കുന്നത്.
പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കെ മുരളീധരനും ഈ കൂട്ടായ്മയില്‍ ചേരുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ മുരളിയെ തിരിച്ചെടുക്കണമെന്ന് പരസ്യമായി ശബ്ദമുയര്‍ത്തിയവരില്‍ മുല്ലപ്പള്ളിയും, വിഎം സുധീരനുമാണ് മുന്‍നിരയിലുള്ളതെന്നതാണ് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നത്.
കഴിഞ്ഞ ദിവസം എപി അബ്ദുള്ളക്കുട്ടി എംഎല്‍എയും സുധീരനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തില്‍ ചെന്നിത്തല അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാടെടുത്തത് സുധീരന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പില്‍ സുധീരനു സീറ്റുതന്നെ കൊടുക്കാതിരിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും ഇപ്പോഴത്തെ വിവാദം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സീറ്റുറപ്പാക്കുകയാണു സുധീരന്റെ ലക്ഷ്യമെന്നുമാണ് വിശാല ഐ ഗ്രൂപ്പ് പറയുന്നത്.
സംസ്ഥാന കോണ്‍ഗ്രസില്‍ കെപിസിസി നേതൃത്വത്തിന്റെ പ്രധാന വിമര്‍ശകനാണ് സുധീരന്‍. കെപിസിസി നിര്‍വാഹക സമിതി യോഗങ്ങളിലും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലും സുധീരന്‍ കെപിസിസി നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശകനാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സജീവമായി പറഞ്ഞുകേട്ട പേരുമായിരുന്നു സുധീരന്റേത്. എന്നാല്‍ അത് അവസാനം ചെന്നിത്തല കൊണ്ടുപോവുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്ന ഗ്രൂപ്പ് പോരിന് കൂടുതല്‍ ശക്തിപകരുകയാണ് അബ്ദുള്ളക്കുട്ടി പ്രശ്‌നംവും ചെന്നിത്തലയുടെ നിലപാടും.