പാഞ്ഞാള്‍ അതിരാത്രം തുടങ്ങി
പാഞ്ഞാള്‍: പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മാഹായാഗമായ പാഞ്ഞാള്‍ അതിരാത്രത്തിന് തുടക്കമായി. തിങ്കളാഴ്ച കാലത്ത് ഏഴുമണിയോടെ അതിരാത്രത്തിന്‍രെ ഭാഗമായ വൈദിക ചടങ്ങുകള്‍ ആരംഭിച്ചു. ത്രേതാഗ്നിയുമായി അതിരാത്രം യജമാനന്‍ ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ സോമയാജിപ്പാടും ഭാര്യ ധന്യ പത്തനാടിയും ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ പാഞ്ഞാളില്‍ എത്തിയിരുന്നു.
ഇല്ലത്തുനിന്നു പ്രത്യേക പാത്രത്തില്‍ കൊണ്ടുവന്ന ത്രേതാഗ്‌നിയെ യജമാനന്‍ പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി തയാറാക്കിയ അഗ്‌നികുണ്ഡത്തിലേക്കു പകര്‍ന്നു. വസന്ത ഋതുവില്‍ അതിരാത്രം ആരംഭിക്കുന്ന അമാവാസി ദിവസത്തെ പ്രത്യേക ഇഷ്ടികള്‍ രാവിലെ ഏഴു മണിയോടെ യജമാനന്‍ നടത്തി, ഇതോടെയാണ് ദൈവിക ചടങ്ങുകള്‍ക്ക് തുടക്കമായത്.
യാഗശാലയില്‍ ഞായറാഴ്ച നിര്‍മിച്ച താല്‍ക്കാലിക അഗ്‌നികുണ്ഡങ്ങളിലാണു പ്രാരംഭ ചടങ്ങുകള്‍ നടന്നത്. 12 ദിവസത്തെ യജ്ഞത്തിന് ആവശ്യമായ പാത്രങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഉഖാസംഭാരം, യാഗശാല നിര്‍മ്മിക്കല്‍, യാഗത്തിന് മുന്നോടിയായി വായുദേവനെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന വയവ്യം പശു, തുടങ്ങിയ ചടങ്ങുകള്‍ ഇതിന്റെ ഭാഗമാണ്.
നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് വയവ്യം പശുവെന്ന യാഗം. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ യാഗത്തിലൂടെ ദേവതകളുടെ പ്രസാദം നേടിയ യജമാനന്‍ പത്‌നീ സമേതനായി യാഗശാലയില്‍ പ്രവേശിക്കും.
താല്‍ക്കാലിക അഗ്‌നികുണ്ഡങ്ങളില്‍നിന്ന് അരണിയില്‍ ആവാഹിച്ച ത്രേതാഗ്‌നി പടിഞ്ഞാറെ ശാലയിലെ അഗ്‌നികുണ്ഡങ്ങളിലേക്കു പകരും. അരണി കടഞ്ഞ് അഗ്‌നിയെ ജ്വലിപ്പിച്ചാണു പടിഞ്ഞാറെ യാഗശാലയില്‍ ത്രേതാഗ്‌നി തെളിക്കുന്നത്. തുടര്‍ദിനങ്ങളില്‍ ആചരിക്കേണ്ട കര്‍ശനമായ അനുഷ്ഠാനങ്ങള്‍ സംബന്ധിച്ചു യജ്ഞത്തിനു കാര്‍മികത്വം വഹിക്കുന്ന വൈദികശ്രേഷ്ഠര്‍ യജമാനനും പത്‌നിക്കും നിര്‍ദേശങ്ങള്‍ നല്‍കും. അതിദിവ്യമായ സോമാഹൂതി നടത്തുന്നതിനു ശാരീരികമായും മാനസികമായും യജമാനനെയും പത്‌നിയെയും തയാറാക്കുന്നതിനാണ് ഈ അനുഷ്ഠാനങ്ങള്‍.
അറിവു പകര്‍ന്നു നല്‍കുന്നതോടെ യജമാനന്‍ ദീക്ഷിതനായതായി വൈദികസമൂഹം പ്രഖ്യാപിക്കും. യജ്ഞം പൂര്‍ത്തിയാക്കി അവഭൃഥസ്‌നാനം നടത്തുന്നതോടെ മാത്രമാണു യജമാനന്റെ ദീക്ഷ തീരുകയുള്ളൂ.
വിപുലമായ ഒരുക്കങ്ങളാണു സംഘാടകരുടെ നേതൃത്വത്തില്‍ അതിരാത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന വേദ ആരാധകരുടെ കൂട്ടായ്മയായ 'വര്‍ത്തതേ' ട്രസ്റ്റാണ് ഇപ്പോള്‍ അതിരാത്രത്തിനു നേതൃത്വം നല്‍കുന്നത്.അതിരാത്രം പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ യാഗഭൂമിയില്‍ പഠനവിധേയമാക്കും. ഇതിനായി പ്രത്യേകം ഗവേഷണവിഭാഗം പ്രവര്‍ത്തിക്കുന്നു.