Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്നാ ഹസാരെയുടെ സമരം വിജയം കണ്ടു

Anna Hazare
ദില്ലി: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെയുടെ ഒറ്റയാള്‍സമരം ഒടുക്കം വിജയം കണ്ടു. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിയ്ക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചു.

ദില്ലിയിലെ ജന്തര്‍മന്ദറില്‍ നടത്തിവരുന്ന നിരാഹാരസമരം ഹസാരെ ശനിയാഴ്ച രാവിലെ പത്തുമണിയോടെ അവസാനിപ്പിക്കും. തന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ശനിയാഴ്ച സമരം നിര്‍ത്തുമെന്ന് വെള്ളിയാഴ്ച രാത്രിയാണ് ഹസാരെ പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതി ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിഞ്ഞപ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന' ഹസാരെ പ്രഖ്യാപിച്ചു.അപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് പറഞ്ഞു.

കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മുഖ്യ അനുരഞ്ജകനായ കപില്‍ സിബല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അന്നാ ഹസാരെയുടെ പിന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ബേദി എന്നിവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്‍ച്ച നടത്തിയത്.

അഴിമതിതടയുന്നതിനായി പരിഷ്‌കരിച്ച ലോക്പാല്‍ ബില്‍ വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കുക, ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്‍ത്തകനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. സമിതിയില്‍ പകുതി സര്‍ക്കാര്‍ പ്രതിനിധികളാവും ഉണ്ടാവുക.

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്‍കി.

രാഷ്ട്രപതി ഭവനില്‍ 35 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തു.

ലോക്പാല്‍ ബില്ല് യാഥാര്‍ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നപ്രശ്‌നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+