ഇടതിനെ 124 മണ്ഡലങ്ങളില്‍ പിന്തുണയ്ക്കും: ജമാ അത്തെ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി 124 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍, കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പുണ്ണിത്തുറ, പൂഞ്ഞാര്‍, വൈക്കം, അടൂര്‍, ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര എന്നിങ്ങനെ 15 മണ്ഡലങ്ങളില്‍ യുഡിഎഫിനെയും പിന്തുണയ്ക്കും. ഏറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്ന മാഹിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും.
പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ മുന്‍നിര്‍ത്തി 15 മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്ന് ഇസ്ലാമി സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം താരതമ്യേന മെച്ചപ്പെട്ടതും ജനക്ഷേമകരവുമായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി വിലയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതി രഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനു സാധിച്ചതായി യോഗം വിലയിരുത്തി. സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചുകൊണ്ടു മത്സരരംഗത്തിറങ്ങിയ ജമാ അത്തിന്റെ ഇപ്പോഴത്തെ നിലപാട് ഇരു മുന്നണികള്‍ക്കുള്ളിലും ജമാ അത്തിലും ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തങ്ങളെ വര്‍ഗീയകക്ഷിയെന്നാക്ഷേപിച്ച സി.പി.എമ്മുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കാനുള്ള നേതാക്കളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ജമാ അത്ത് മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.
ജമാ അത്തെ നേതാക്കളുമായി പിണറായി വിജയന്‍ രഹസ്യ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളും പിന്തുണ തേടി ജമാ അത്ത് നേതാക്കളെ സന്ദര്‍ശിച്ച വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണു ജമാ അത്ത് തങ്ങളുടെ നിലപാടു പ്രഖ്യാപിച്ചിരിക്കുന്നത്.