കെ.കെ. രാമചന്ദ്രനെതിരെ നടപടിയ്ക്ക് ശുപാര്‍ശ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് പരസ്യമായി അച്ചടക്കം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്ക് കഴിഞ്ഞ ദിവസം ചെന്നിത്തല കത്തയച്ചത്.
വാര്‍ത്താസമ്മേളനങ്ങളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടു വന്ന മറ്റു പത്രവാര്‍ത്തകളുടെയും മുഴുവന്‍ രേഖകളും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
അച്ചടക്കലംഘനത്തിന് കെപിസിസി ആക്ടിംഗ് പ്രസിഡന്റായിരുന്ന തലേക്കുന്നില്‍ ബഷീര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇതുവരെയും മാസ്റ്റര്‍ മറുപടി നല്‍കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ വോട്ട് ചെയ്തില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാമചന്ദ്രന്‍ എഐസിസി അംഗമായതിനാല്‍ നടപടി എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്.
സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളാണു സംസ്ഥാനനേതൃത്വം എഐസിസിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് മറ്റു നേതാക്കളാരും രംഗത്തുവന്നിരുന്നില്ല.
ഇതിനിടെ തനിക്കെതിരേ അച്ചടക്കനടപടിയുണ്ടായാല്‍ പ്രതിരോധിക്കാന്‍ രാമചന്ദ്രന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അച്ചടക്കനടപടിയുണ്ടായാല്‍ രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കുമെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെളിവു നല്‍കാനാണു രാമചന്ദ്രന്റെ നീക്കം.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ സംസ്ഥാനസര്‍ക്കാരിനു 121 കോടി രൂപ നഷ്ടമുണ്ടായെന്നു കാണിച്ച് വിജിലന്‍സ് കോടതിയില്‍ മണക്കാട് യമുനാ നഗര്‍ സ്വദേശിയായ എസ്. ജയനാണു ഹര്‍ജി നല്‍കിയത്. ഏപ്രില്‍ നാലിനു കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജി 23നു വീണ്ടും പരിഗണിക്കും.