സായി ബാബ മഹാസമാധിയിലേക്ക്
ഹിന്ദു സന്ന്യാസി ആചാരപ്രകാരമാണു സംസ്‌കാരച്ചടങ്ങ്. ഇതിനുവേണ്ടി രാജ്യത്തെ വിവിധ പുണ്യനദികളില്‍ നിന്നുള്ള ജലവും കുരുക്ഷേത്രത്തില്‍ നിന്നുള്ള മണ്ണും പുട്ടപര്‍ത്തിയിലെത്തിച്ചു. 10 വേദപണ്ഡിതരാണ് കാര്‍മികത്വം വഹിക്കുക. കുല്‍വന്ത് ഹാളില്‍ ഭക്തരോടു സംവദിക്കാനെത്തുമ്പോള്‍ ബാബ ഉപയോഗിച്ചിരുന്ന പീഠം സ്ഥാപിച്ചിരുന്നിടത്താണു സമാധിഭൂമി. ഇപ്പോള്‍ ഭൗതികശരീരം വച്ചിരിക്കുന്നതിന് ഒരടി മാറിയാണിത്. വാസ്തു വിദഗ്ധര്‍ ഇന്നലെ ഇവിടം പരിശോധിച്ച് സമാധിഭൂമി അടയാളപ്പെടുത്തി. പന്ത്രണ്ടുമണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് 29 വരെ ബാബഭക്തര്‍ക്ക് സമാധിയില്‍ ദര്‍ശനത്തിന് അവസരം നല്‍കും.
സായി ബാബയുടെ ഭൗതികദേഹം വണങ്ങാനായി ചൊവ്വാഴ്ചയും വന്‍ പുരുഷാരമാണ് പ്രശാന്തിനിലയത്തിലേക്ക് പ്രവഹിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് അവസാനിപ്പിക്കാനിരുന്ന പൊതുദര്‍ശനം തിരക്കു കണക്കിലെടുത്ത് രാത്രി 12 വരെയാക്കി. അപ്പോഴും പ്രശാന്തി നിലയത്തിനു പുറത്തു കിലോമീറ്ററുകള്‍ നീളുന്ന നാലു നിര ക്യൂ ശേഷിച്ചിരുന്നു. ഇന്നു സമാധിച്ചടങ്ങു പൂര്‍ത്തിയാകും വരെ പൊതുജനത്തിനു പ്രവേശനമില്ല.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ ബാബയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ നമ്രശിരസ്‌കരായി ആദരാഞ്ജലി അര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തില്‍ പുട്ടപര്‍ത്തി സത്യസായി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അഞ്ചു മണിയോടെയാണ് പ്രശാന്തി നിലയത്തിലെത്തിയത്. ആന്ധ്രാമുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, കേന്ദ്രമന്ത്രി എസ്. എം. കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് അംബികാസോണി എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സായി കുല്‍വന്ത്ഹാളില്‍ ബാബയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും പത്തു മിനിറ്റോളം മൃതദേഹത്തിനു സമീപം ഇരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര മന്ത്രിമാരായ എസ്.എം. കൃഷ്ണ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മകന്‍ കുമാരസ്വാമി, വിഎച്ച്പി നേതാക്കള്‍ അശോക് സിംഗാള്‍, അംബിക സോണി, ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, പ്രവീണ്‍ തൊഗാഡിയ, വിവാദ സ്വാമി നിത്യാനന്ദ, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ, സിതാര്‍ വിദഗ്ധന്‍ രവിശങ്കര്‍, പിന്നണി ഗായകന്‍ സുരേഷ് വഡേക്കര്‍, ഡ്രമ്മര്‍ ശിവമണി തുടങ്ങി നിരവധി പ്രമുഖര്‍ ചൊവ്വാഴ്ച പ്രശാന്തി നിലയത്തിലെത്തി.