എല്ലാം എനിയ്ക്കറിയാമായിരുന്നു: മുരളീധരന്‍
തിരുവനന്തപുരം: മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളിച്ചു കിട്ടുന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും മുരളി പറഞ്ഞു.
പാര്‍ട്ടിയ്ക്കുള്ളില്‍ എന്നെ സഹായിക്കാന്‍ ഒട്ടേറെപ്പേര്‍ ഉള്ളതിനാല്‍ മന്ത്രിസ്ഥാനം ലഭിയ്ക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. മന്ത്രിയാകില്ലെന്ന് രണ്ടുനാള്‍ മുമ്പുതന്നെ എനിയ്ക്കറിയാമായിരുന്നു.
ചില നേതാക്കള്‍ ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു. ഞാനിപ്പോള്‍ ഒരു ഗ്രൂപ്പിന്‍േറയും ആളല്ല. ലീഡര്‍ കെ.കരുണാകരന്റെ മകന്‍, പത്തുപതിന്നാലുവര്‍ഷം എം.പി, കെപിസിസി പ്രസിഡന്റ് എന്നി നിലകളില്‍ ഏതെങ്കിലും പരിഗണിച്ച് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പിന്നെ അതിന്റെ പേരില്‍ എനിക്കൊന്നും പറയാനില്ല- മുരളീധരന്‍ പറഞ്ഞു.
മന്ത്രിയാകുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം ആരും ചോദിച്ചിട്ടില്ലെന്നും ഭാവിയിലും തന്നെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് മുരളി ഇങ്ങനെ പറഞ്ഞത്.
ഇതിനിടെ മുരളീധരന് മന്ത്രിസ്ഥാനം നല്‍കാത്തത് ലീഡര്‍ കെ.കരുണാകരന്റെ ആത്മാവിനോടു കാട്ടിയ കൊലച്ചതിയാണെന്ന് ഇടതുനേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ലീഡറോടുള്ള സ്‌നേഹ വികാരം കേരളമാകെ ജ്വലിപ്പിച്ച് വോട്ടാക്കാന്‍ മാത്രമാണ് മകന്‍ മുരളീധരനെ തലസ്ഥാന നഗരിയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്.