സത്യപരീക്ഷയ്ക്കായി യെഡിയൂരപ്പയും കുമാരസ്വാമിയും
ഭരണം പൊളിയാതിരിക്കാന്‍ തന്നെ യെഡിയൂരപ്പ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുമാരസ്വാമിയുടെ വെളിപ്പെടുത്തലാണ് സത്യപരീക്ഷയ്ക്ക് അടിസ്ഥാനം.
അഴിമതിയെക്കുറിച്ച് പുറത്തുപറയാതിരിക്കാനും സൗഹൃദത്തിലാകാനും യെഡിയൂരപ്പ പലതവണ ശ്രമിച്ചിരുന്നതായി ജനതാദള്‍എസ്. സംസ്ഥാന പ്രസിഡന്റുകൂടിയായ എച്ച്.ഡി. കുമാരസ്വാമി ഈയിടെ വെളിപ്പെടുത്തിയിരുന്നു.
26 എംഎല്‍എ മാരുമായി പ്രതിപക്ഷത്തുള്ള കുമാരസ്വാമി യെഡിയൂരപ്പയുടെ അഴിമതികള്‍ ജൂണ്‍ 22ന് ദില്ലിയില്‍ വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമിയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിനിഷേധിക്കുകയാണുണ്ടായത്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ താന്‍ ചികിത്സയ്ക്ക് പോകാന്‍ തിരഞ്ഞെടുത്ത സമയത്തുതന്നെ യെഡിയൂരപ്പയും അവിടെയെത്താന്‍ തീരുമാനമെടുത്തുവെന്നും ഇത് തന്നോട് സൗഹൃദംകൂടി പാട്ടിലാക്കാനുള്ള കളിയായിരുന്നുവെന്നും അതിനാല്‍ താന്‍ പോക്ക് റദ്ദാക്കിയെന്നും കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു.
ഈ ആരോപണങ്ങള്‍ ശരിയല്ലെന്നും, ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും താന്‍ ധര്‍മസ്ഥലയിലെത്തി ഇക്കാര്യത്തില്‍ സത്യംചെയ്യാമെന്നും യെഡിയൂരപ്പ പത്രപ്പരസ്യം നല്‍കി നാട്ടുകാരെ അറിയിക്കുകയായിരുന്നു.
യെഡിയൂരപ്പ അനുയായിയായ ലഹര്‍സിങ് ദൂതനായി വന്ന് അനുരഞ്ജനത്തിന് ശ്രമിച്ചതിനുള്ള തെളിവ് കൈയിലുണ്ടെന്നും സത്യംചെയ്യാന്‍ തയ്യാറാണെന്നും കുമാരസ്വാമി പത്രപ്പരസ്യം കണ്ട് വെല്ലുവിളിച്ചു.
എന്തായാലും ഇരുവരും ഭഗവാന് മുന്നില്‍ സത്യം ചെയ്യാന്‍ തീയതി നിശ്ചയിച്ചു കഴിഞ്ഞു ജൂണ്‍ 27നാണ് രണ്ടുപേരും മഞ്ജുനാഥ സന്നിധിയില്‍ എത്തുക. കഴിഞ്ഞദിവസം ബാംഗ്ലൂരില്‍നിന്ന് മന്ത്രി ശോഭാ കരന്തലജെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയും ധര്‍മസ്ഥലയിലെത്തി ഇതിനുള്ള ഒരുക്കങ്ങളും ഉറപ്പുവരുത്തി.
മഞ്ചുനാഥസ്വാമിക്കുമുന്നില്‍ കള്ളംപറയുന്നവരുടെ കണ്ണ് പൊട്ടിത്തെറിക്കുമെന്നാണ് താന്‍ കേട്ടിരിക്കുന്നത്ആരോഗ്യമന്ത്രി ശ്രീരാമലു നായിഡു മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ എന്തുവന്നാലും 27ന് ക്ഷേത്രത്തില്‍ എത്തുമെന്ന നിലപാടിലാണ് യെഡിയൂരപ്പ.
ഇതിനിടെ പത്രപ്പരസ്യത്തിന്റെ പേരില്‍ മറ്റൊരു വിവാദവും ഉയര്‍ന്നുകഴിഞ്ഞു. പത്രപ്പരസ്യത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ വിവാദമൊഴിവാക്കാന്‍ ഊ തുക നല്‍കാന്‍ ബിജെപി തയ്യാറായിരിക്കുകയാണ്. ഇപ്പോള്‍ കോട്ടയ്ക്കലില്‍ കഴിയുന്ന യെഡിയൂരപ്പ ചൊവ്വാഴ്ച ബാംഗ്ലൂരില്‍ തിരിച്ചെത്തും.