നിത്യാദി അറയില്‍ നിന്ന് 1000 കോടി
ക്ഷേത്രത്തിലെ ഉത്സവസാമഗ്രികള്‍ സൂക്ഷിക്കുന്ന നിലവറയിലാണ് തിങ്കളാഴ്ച കണക്കെടുപ്പ് നടത്തിയത്. മാണിക്യക്കല്ലുമാലകള്‍ , ശരപ്പൊളിമാലകള്‍, സ്വാമിയ്ക്ക് നിവേദ്യം വിളമ്പുന്ന സ്വര്‍ണ കിളിക്കിണ്ണം, നിവേദ്യം എടുത്തുവയ്ക്കുന്ന സ്വര്‍ണ ചട്ടുകം, 15 കിലോയിലധികം വരുന്ന രണ്ട് സ്വര്‍ണ നിലവിളക്കുകള്‍, ആനക്കൊമ്പ്, സ്വര്‍ണ നിലവിളക്കുകള്‍ , സ്വര്‍ണ പീതാംബരം, തങ്കപ്പൂണൂല്‍ , സ്വര്‍ണപ്പാത്രങ്ങള്‍, തങ്കത്തില്‍ രത്‌നം പതിപ്പിച്ചുണ്ടാക്കിയ പൂണൂല്, സ്വര്‍ണം കെട്ടിയ ചിരട്ട, പത്തുകിലോയിലധികം തൂക്കമുള്ള സ്വര്‍ണത്തിലുണ്ടാക്കിയ ഭദ്രവിളക്ക്, സ്വര്‍ണ ഭദ്രത്തട്ടം, രത്‌നം പതിപ്പിച്ച പീഠങ്ങള്‍, വലംപിരി ശംഖ്, ഭദ്രവിളക്ക്, ആഭരണങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. മാലകളില്‍ പലതിലും നവരത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. ആയിരം കോടിയോളം രൂപ വില മതിക്കുന്ന ശേഖരമാണിത്.
നാല് നിലവറകളില്‍ നിന്ന് തൊണ്ണൂറായിരം കോടിരൂപയുടെ നിധി കണ്ടെടുത്ത ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൊത്തം ആസ്തി ഇതോടെ 91000 കോടി കവിഞ്ഞിരിയ്ക്കുകയാണ്. പ്രധാന നിലവറയായ ബി തുറക്കുന്നതോടെ നിധിശേഖരത്തിന്റെ മൂല്യം ഒരു ലക്ഷം കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്.
നിധിശേഖരത്തിന്റെ മഹാവിസ്മയം പേറുന്ന ഭരതക്കോണ്‍ നിലവറ എന്ന് തുറക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി വെള്ളിയാഴ്ച തീരുമാനിക്കും. ബി നിലവറയുടെ വാതില്‍ തുറക്കാന്‍ പറ്റാത്തതിനാലാണ് വെള്ളിയാഴ്ച ഇതിനെ സംബന്ധിച്ച് ആലോചിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യ നിരീക്ഷകനായ ജസ്റ്റിസ് എം കൃഷ്ണന്‍ പറഞ്ഞു.
അനന്തശയന പ്രതിഷ്ഠയ്ക്ക് സമീപത്തായതിനാല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കുന്നത് ഉചിതമാവില്ലെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ വിദഗ്ധരുടെ സഹായത്താല്‍ നിലവറ തുറക്കാനാവുമോ എന്നാണ് ആലോചിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കേവലം ഒന്നരമണിക്കൂര്‍ കൊണ്ട് നിത്യാദി നിലവറയിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. വിശേഷ ദിനങ്ങളില്‍ ശ്രീപദ്മനാഭസ്വാമിയ്ക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങളും പൂജാ പാത്രങ്ങളും ഉപകരണങ്ങളുമാണ് നിത്യാദി നിലവറയില്‍ സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ സാമഗ്രികളുടെ പട്ടിക തയ്യാറാക്കല്‍ എളുപ്പത്തില്‍ കഴിഞ്ഞു.
ക്ഷേത്രപൂജാരിമാരായ പെരിയ നമ്പിയുടെയും പഞ്ചഗവ്യത്ത് നമ്പിയുടെയും പക്കലാണ് നിത്യാദി നിലവറയുടെ താക്കോലുകള്‍. രണ്ടുപേരുടെ കൈയിലെ താക്കോലുകളുമുണ്ടെങ്കിലേ നിലവറ തുറക്കാനാകൂ. സുപ്രീംകോടതി സമിതി 'ഇ' എന്ന് അടയാളപ്പെടുത്തിയ നിത്യാദി നിലവറയിലെ കണക്കെടുപ്പ് ഇരു നമ്പിമാരുടെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങി. മൂന്നുമണിയ്ക്ക് അവസാനിച്ചു.
ശേഷം പുണാഹ്യം തളിച്ച് ശുദ്ധമാക്കി വീണ്ടും പൂജയ്ക്കായി നിലവറയിലേക്ക് മാറ്റി. നട തുറന്നിരിക്കുമ്പോള്‍ നിത്യാദി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമായതിനാലാണ് കണക്കെടുപ്പിന് ഈ സമയം തിരഞ്ഞെടുത്തത്.