സുന്ദര്‍രാജന്റെ മരണം കേസിനെ ബാധിയ്ക്കില്ല
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിശേഖരം സംബന്ധിച്ച് പുറംലോകത്തെ അറിയിക്കുന്നതില്‍ നിയമനടപടികളിലൂടെ മുഖ്യപങ്കു വഹിച്ച അഡ്വ ടി ി സുന്ദര്‍രാജന്‍ ശനിയാഴ്ച രാത്രി 12.45നാണ് അന്തരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുത്തന്‍കോട്ട ബ്രാഹ്മണ സമാജം ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവിവാഹിതനാണ്
2006ല്‍ സബ്‌കോടതിയില്‍ ആരംഭിച്ച കേസാണ് സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുന്നത്. നിധിശേഖരം ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ തിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് നിയമയുദ്ധം ആരംഭിച്ചത്. നിലവറകള്‍ തുറക്കരുതെന്ന് കേസ് പരിഗണിച്ച സബ് കോടതി താല്‍ക്കാലിക ഉത്തരവിട്ടിരുന്നു സബ്‌കോടതി നിയോഗിച്ച അഭിഭാഷക കമീഷണര്‍മാര്‍ ആറു നിലവറകളും മുദ്ര വച്ചു. ഗുരുവായൂര്‍ , കൂടല്‍മാണിക്യം ക്ഷേത്രങ്ങളിലേതുപോലെ ട്രസ്റ്റ് രൂപീകരിച്ച് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നാണ്് താല്‍ക്കാലിക സ്‌റ്റേ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് പിന്നാലെ സബ്‌കോടതി നിയോഗിച്ച അഭിഭാഷക കമീഷണര്‍മാര്‍ ആറു നിലവറകളും മുദ്ര വച്ചു.
സബ്‌കോടതി ഉത്തരവിനെതിരെ രാജകുടുംബം ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ക്ഷേത്രം തങ്ങളുടെ കുടുംബസ്വത്താണെന്നും മറ്റാര്‍ക്കും ഇതില്‍ അവകാശമില്ലെന്നുമാണ് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഹര്‍ജിയില്‍ പറഞ്ഞത്. സബ്‌കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസുകള്‍ റദ്ദുചെയ്യണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ മറ്റൊരു റിട്ട് ഹര്‍ജി ഫയല്‍ചെയ്താണ് സുന്ദര്‍രാജന്‍ കേസില്‍ കക്ഷിയാകുന്നത്.
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് അവസാന ഭരണാധികാരിയെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനാല്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഈ പദവിക്ക് അര്‍ഹനല്ലെന്നും സുന്ദര്‍രാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രസ്വത്ത് അളന്ന് തിട്ടപ്പെടുത്തണമെന്നും സുന്ദര്‍രാജന്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതുപരിഗണിച്ച്, ക്ഷേത്രം രാജകുടുംബത്തിന് പ്രാതിനിധ്യം നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കാനും സ്വത്തുശേഖരംതിട്ടപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ തിട്ടപ്പെടുത്താന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇതില്‍ സുന്ദര്‍രാജനുമുണ്ടായിരുന്നു.